
ന്യൂഡൽഹി: വിരമിച്ച ജഡ്ജിമാർ സ്ഥാനങ്ങൾ സ്വീകരിക്കുന്നതിനെതിരെ വിമർശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്. ജഡ്ജിമാർ വിരമിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലും ചീഫ് ജസ്റ്റിസ് ബിആർ ഗവായിയുടെ വിമർശനം. ഇത്തരം പ്രവണതകൾ ഗൗരവമായ ധാർമ്മിക പ്രശ്‌നം ഉയർത്തുന്നുവെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
വിരമിച്ച ശേഷം ജഡ്ജിമാർ സ്ഥാനങ്ങൾ സ്വീകരിക്കുന്നത് വിധിന്യായങ്ങളിൽ സ്വാധീനിക്കപ്പെട്ടുവെന്ന തോന്നലുണ്ടാക്കും. പൊതുസമൂഹം ഇക്കാര്യം ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടാക്കും. നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയും സ്വാതന്ത്ര്യവും സംബന്ധിച്ച് സംശയം ഉയരും. ഇത് ആശയ വൈരുദ്ധ്യത്തിന് ഇടയാക്കുമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. നിരവധി സഹപ്രവർത്തകർ സ്ഥാനങ്ങൾ സ്വീകരിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തിട്ടുണ്ട്. നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്ര സ്വഭാവവും വിശ്വാസ്യതയും ഉയർത്തിപ്പിടിക്കാൻ ഈ നിലപാടുകൾ സഹായിക്കുമെന്നും ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് പറഞ്ഞു. ബ്രിട്ടീഷ് സുപ്രീംകോടതിയിലെ പ്രസംഗത്തിലാണ് ചീഫ് ജസ്റ്റിസിന്റെ വിമർശനം.
കോടതി നടപടിക്രമങ്ങളുടെ തത്സമയ സംപ്രേക്ഷണം ഒരു സുപ്രധാന സുതാര്യതാ നീക്കമാണെന്ന് ബി ആർ ഗവായ് അഭിപ്രായപ്പെട്ടു. പൊതുജനാഭിപ്രായത്തെ പ്രതികൂലമായി രൂപപ്പെടുത്തുന്ന നിലയിൽ നടപടിക്രമങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് റിപ്പോർട്ട് ചെയ്യുന്നതിനെക്കുറിച്ചും ചീഫ് ജസ്റ്റിസ് ആശങ്ക പ്രകടിപ്പിച്ചു. 'ഏതൊരു ശക്തമായ ഉപകരണത്തെയും പോലെ തത്സമയ സ്ട്രീമിംഗും ശ്രദ്ധയോടെ ഉപയോഗിക്കണം. വ്യാജ വാർത്തകളോ സന്ദർഭത്തിന് പുറത്തുള്ള കോടതി നടപടിക്രമങ്ങളോ പൊതുജന ധാരണയെ പ്രതികൂലമായി രൂപപ്പെടുത്തു'മെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. വെർച്വൽ ഹിയറിംഗുകൾ, വിധിന്യായങ്ങൾ പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യൽ, കേസ് തീർപ്പാക്കൽ ഡാറ്റ എൻജെഡിജിയിൽ പ്രസിദ്ധീകരിക്കൽ തുടങ്ങിയ ജുഡീഷ്യൽ നടപടികൾ പൊതുജനങ്ങൾക്ക് കൂടുതൽ ആക്‌സസ് ചെയ്യാൻ കഴിയുന്നതാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും ചീഫ് ജസ്റ്റിസ് വിശദീകരിച്ചു.
Content Highlights: BR Gavai has expressed concern over judges accepting government appointments soon after retirement