
ചെന്നൈ: അണ്ണാ സര്‍വ്വകലാശാലയിലെ ബലാത്സംഗക്കേസില്‍ പ്രതി ജ്ഞാനശേഖരന് ജീവപര്യന്തം. ചെന്നൈ വനിതാ കോടതിയുടേതാണ് വിധി. 30 വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. 90,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. കുറഞ്ഞത് 30 വര്‍ഷമെങ്കിലും കഴിയാതെ പ്രതിയെ പുറത്തുവിടരുതെന്നും ജയിലില്‍ പ്രത്യേക പരിഗണനകള്‍ നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചു. ബലാത്സംഗം അടക്കം ജ്ഞാനശേഖരനെതിരെ ചുമത്തിയ 11 കുറ്റങ്ങളും തെളിഞ്ഞതായി കോടതി വിധിച്ചിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പ്രായമായ അമ്മയെ ശുശ്രൂഷിക്കാന്‍ മറ്റാരും ഇല്ലാത്തതിനാല്‍ കുറഞ്ഞ ശിക്ഷ നല്‍കണമെന്നാണ് ജ്ഞാനശേഖരനും ആവശ്യപ്പെട്ടു.
2024 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ ആണ്‍ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയെയായിരുന്നു കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരൻ പീഡനത്തിനിരയാക്കിയത്. സര്‍വകലാശാല ക്യാമ്പസിന് പുറത്ത് ബിരിയാണിക്കട നടത്തുന്ന ആളായിരുന്നു ഇയാള്‍. ആണ്‍ സുഹൃത്തിനൊപ്പമിരുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. ഇരുവരേയും ഇയാള്‍ മര്‍ദിക്കുകയും ചെയ്തു.
ഇതോടെ ആണ്‍ സുഹൃത്ത് സ്ഥലത്തുനിന്ന് ഓടിപ്പോയി. തുടർന്ന് ജ്ഞാനശേഖരൻ സര്‍വകലാശാല ലാബിന് പിന്നിലുള്ള ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് പെണ്‍കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ക്രിസ്മസ് അവധിക്ക് നാട്ടില്‍ പോകരുതെന്നും വിളിക്കുമ്പോഴെല്ലാം വരണമെന്നും ആവശ്യപ്പെട്ടതിന് ശേഷമാണ് ഇയാള്‍ പെണ്‍കുട്ടിയെ വിട്ടയച്ചത്. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി സര്‍വകലാശാല അധികൃതര്‍ക്കും പൊലീസിനും പരാതി നല്‍കി. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പെണ്‍കുട്ടിയുടെ മേല്‍വിലാസം അടക്കമുള്ള വിവരങ്ങള്‍ അടങ്ങിയ എഫ്‌ഐആര്‍ ചെന്നൈ പൊലീസ് വെബ്‌സൈറ്റില്‍ പങ്കുവെച്ചത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
Content Highlights: Anna University rape case Accused gets lifetime sentence