
ഹരിയാന: ഹരിയാനയിലെ ഹിസാറില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠി വെടിവെച്ച് കൊലപ്പെടുത്തി. ഹിസാര്‍ സ്വദേശിയായ 15 വയസ്സുകാരന്‍ ദീക്ഷിതാണ് കൊല്ലപ്പെട്ടത്. ദീക്ഷിതിനെ വെടിവെച്ചു കൊലപ്പെടുത്തിയ 15 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുള്ള ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
എന്നാല്‍ എന്താണ് തര്‍ക്കത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ഇന്ന് രാവിലെ സ്‌കൂട്ടറില്‍ പാല്‍ വാങ്ങാന്‍ പോയ ദീക്ഷിതിനെ പ്രതിയായ 15വയസ്സുകാരന്‍ ഹിസാര്‍ കാന്റിന് സമീപമുള്ള റെയില്‍വേ ലൈനിനടുത്തുള്ള കുറ്റിക്കാട്ടില്‍ വിളിച്ചു വരുത്തുകയായിരുന്നു.
തുടര്‍ന്ന് മുന്‍ സൈനികനായ തന്‌റെ മുത്തച്ഛന്‌റെ തോക്ക് ഉപയോഗിച്ച് ദീക്ഷിതിന്‌റെ വയറില്‍ വെടിവെച്ച് വീഴ്ത്തി. വെടിയൊച്ച കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും 15കാരന്‍ ഓടി രക്ഷപ്പെട്ടു. ദീക്ഷിതിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. ദീക്ഷിതിന്‌റെ സ്‌കൂട്ടറും പാല്‍ പാത്രവും സ്ഥലത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്.
content highlights:Class 10 Student Shot Dead In Haryana, Classmate Prime Suspect: Cops