
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഇന്ന് മന്ത്രിസഭാ യോഗം ചേരും. 11 മണിക്കാണ് യോഗം ചേരുക. സുരക്ഷാ സമിതിയും ഇന്ന് ചേരും. പ്രതിരോധ മന്ത്രി സാഹചര്യം വിലയിരുത്തും.
കശ്മീര്‍ മേഖലയില്‍ ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ്. മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ട ഷോപ്പിയാനില്‍ കൂടുതല്‍ ഭീകര സംഘങ്ങള്‍ ഒളിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്നലെ നടന്ന സൈന്യത്തിന്റെ ഓപ്പറേഷന്‍ കെല്ലെറില്‍ ദി റസിസ്റ്റന്‍സ് ഫണ്ടിന്റെ മൂന്ന് ഭീകരരെയാണ് വധിച്ചത്. മേഖലയില്‍ തെരച്ചില്‍ തുടരുകയാണ്.
പഹല്‍ഗാം ഭീകരക്രമണത്തില്‍ പങ്കെടുത്ത ഭീകരര്‍ക്കായും തിരച്ചില്‍ പുരോഗമിക്കുകയാണ്.
അതിനിടെ ശ്രീനഗര്‍ രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. അതിര്‍ത്തിഗ്രാമങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ബോംബ് നിര്‍വീര്യമാക്കല്‍ സംഘം തിരച്ചിൽ നടത്തുകയാണ്. സുരക്ഷാസേന റിപ്പോര്‍ട്ട് നല്‍കിയ ശേഷമേ മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങളെ തിരികെ കൊണ്ടുവരികയുള്ളു.
പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചാബിലെ അഞ്ച് ജില്ലകളിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അമൃത്സര്‍, പത്താന്‍കോട്ട്, ഫാസില്‍ക, ഫിറോസ്പൂര്‍, ഗുരുദാസ്പൂര്‍, തരണ്‍ തരണ്‍ സാഹിബ് എന്നീ ജില്ലകളാണ് പാക്‌സ്താനുമായി അതിര്‍ത്തി പങ്കിടുന്നത്. അതില്‍ ഗുരുദാസ്പൂരിലെ സ്‌കൂളുകള്‍ ഇന്നലെ തുറന്നിരുന്നു.
Content Highlights: operation sindoor Cabinet Meeting today