
ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ലഷ്കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ആദ്യം കുൽഗാമിൽ ആരംഭിച്ച ഏറ്റുമുട്ടൽ പിന്നീട് ഷോപ്പിയാനിലെ ഒരു വനപ്രദേശത്തേക്ക് മാറിയെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ വെടി നിര്‍ത്തല്‍ ധാരണയായതോടെ അതിര്‍ത്തിയിലെ ജനജീവിതം സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങുകയാണ്. അതിനിടെയാണ് ഈ സംഭവം. താല്‍കാലികമായി അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ തുറന്നു. അതിര്‍ത്തി മേഖലയിലടക്കം സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി.
പാകിസ്താന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതില്‍ ഇന്ത്യക്ക് പ്രതിഷേധമുണ്ട്. അതിര്‍ത്തി മേഖലകളില്‍ ശക്തമായ സുരക്ഷ തുടരുകയാണ്. ജമ്മുകശ്മീരിലെ സാംബ ജില്ലയുടെ അന്താരാഷ്ട്ര അതിര്‍ത്തികളില്‍ കഴിഞ്ഞ ദിവസം സംശായ്‌സ്പദമായി ഡ്രോണുകള്‍ കണ്ടിരുന്നു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി ശാന്തമാണെന്നുമാണ് സൈന്യം അറിയിച്ചത്.
Content Highights: Encounter breaks out between security forces and terrorists in Jammu and Kashmir's Shopian