
ചണ്ഡിഗഢ്: 2024 ഒളിമ്പിക് ഗെയിംസിൽ ഇന്ത്യൻ ഹോക്കി ടീമിനെ പിന്തുണയ്ക്കുന്നതിന് പാരീസ് സന്ദർശിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ. ഓഗസ്റ്റ് മൂന്ന് മുതൽ ഒമ്പത് വരെയായിരുന്നു ഭഗവന്ത് മൻ പാരിസ് സന്ദർശിക്കാനിരുന്നത്. സെഡ്-പ്ലസ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിക്ക് കുറഞ്ഞ സമയത്തിനുള്ളിൽ പാരിസിൽ ഇത്രയും ഉയർന്ന സുരക്ഷ ഒരുക്കാനാവില്ലെന്ന് കാണിച്ചാണ് കേന്ദ്രം യാത്ര വിലക്കിയത്. ഓഗസ്റ്റ് നാലിനാണ് ഇന്ത്യൻ ഹോക്കി ടീം ക്വാർട്ടർ മത്സരത്തിനിറങ്ങുന്നത്.
ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങുമായി ഭഗവന്ത് മൻ ഫോണിൽ സംസാരിച്ചു. "അടുത്ത മത്സരം കാണാനും ആത്മവീര്യം വർദ്ധിപ്പിക്കാനും ഞങ്ങൾ പാരീസിൽ വരാൻ ആഗ്രഹിക്കുന്നു. എന്നാൽ കേന്ദ്രസർക്കാർ ഞങ്ങളെ അനുവദിച്ചില്ല. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. അടുത്ത മത്സരത്തിന് എല്ലാ ആശംസകളും നേരുന്നു'', എന്ന് ടീമിനെ അറിയിച്ചതായി സാമൂഹ്യ മാധ്യമമായ അദ്ദേഹം കുറിച്ചു. മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ വിദേശയാത്രയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് രാഷ്ട്രീയ അനുമതി ആവശ്യമാണ്.
"ഇന്ത്യ 3-2ന് ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത് അഭിമാനവും സംതൃപ്തിയും നൽകുന്നു. ഈ സുപ്രധാന മത്സരത്തിൽ രണ്ട് ഗോളുകൾ നേടി ഹർമൻപ്രീത് സിംഗ് ടീമിനെ വിജയത്തിലേക്ക് നയിച്ചു," മൻ ടീമിന് നൽകിയ അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.