

കൊച്ചി: വിദ്യാര്‍ത്ഥി രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന തരത്തില്‍ ഒരു തീരുമാനവും കേരള സര്‍വ്വകലാശാല കൈകൊണ്ടിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍. തെറ്റിദ്ധാരണ പരത്തുന്ന പ്രചരണമാണ് നടക്കുന്നതെന്നും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ കാമ്പസില്‍ പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട് എന്നും റോജി എം ജോണ്‍ വ്യക്തമാക്കി.
'അഭിമന്യൂ കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധിയുമായിട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജികള്‍ കോടതിയുടെ മുന്നിലുണ്ട്. ഇതേതുടര്‍ന്ന് സര്‍വ്വകലാശാലകളോട് കാമ്പസുകളിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം സംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാന്‍ കോടതി നിര്‍ദേശം കൊടുക്കുകയുണ്ടായി. 2005ല്‍ എം ജി യൂണിവേഴ്‌സിറ്റി തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരാവുന്നതാണെന്ന നിര്‍ദേശവും കോടതി പരാമര്‍ശത്തിലുണ്ടായിരുന്നു. നിരവധി തവണ കോടതി പരാമര്‍ശങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് മാര്‍ഗനിര്‍ദേശം തയ്യാറാക്കാനായി കേരള സർവ്വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചു. ഉപസമിതി ചര്‍ച്ചയ്ക്കായി കരട് തയ്യാറാക്കാന്‍ ലീഗല്‍ വിഭാഗത്തോട് ആവശ്യപ്പെടുകയായിരുന്നു. വിദ്യാര്‍ത്ഥി സംഘടനകളുടെ അഭിപ്രായം ഉള്‍ക്കൊണ്ടാണ് ഉപസമിതി സിന്‍ഡിക്കേറ്റിലേക്ക് കൊടുത്ത് ചര്‍ച്ച ചെയ്ത് അംഗീകരിച്ചാല്‍ മാത്രമെ തീരുമാനമായി വരികയുള്ളൂ', റോജി എം ജോണ്‍ വിശദീകരിച്ചു.
കാള പെറ്റെന്ന് കേട്ടയുടന്‍ കയറെടുത്ത് കുറേയാളുകള്‍ ചാടിയിറങ്ങി തെറ്റായ പ്രചരണമാണ് നടത്തുന്നതെന്നും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ കാമ്പസില്‍ പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും റോജി എം ജോണ്‍ ആവര്‍ത്തിച്ചു. താനുള്‍പ്പെടെ വിദ്യാര്‍ത്ഥി സംഘടനയിലൂടെ കടന്നുവന്നയാളുകളാണ്. സിലബസ് പഠിപ്പിക്കുക മാത്രമല്ല കാമ്പുകളിലെ ആവശ്യം. രാഷ്ട്രീയം ചര്‍ച്ചചെയ്യുകയും ജനാധിപത്യ പ്രക്രിയയുടെ ഭാഗമാവുകയും ചെയ്യണം. കാമ്പസുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം ഉണ്ടാവണം. അതില്‍ വെള്ളം ചേര്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു.
കോളേജുകളിലോ സര്‍വ്വകലാശാലകളിലോ വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടരുതെന്ന സിന്‍ഡിക്കേറ്റ് കരട് മാര്‍ഗരേഖയാണ് വിവാദമാകുന്നത്. കോളേജുകളില്‍ സമരം ചെയ്യാനും മുദ്രാവാക്യം വിളിക്കാനും പാടില്ല എന്നും ചട്ട ലംഘനമുണ്ടായാല്‍ വിദ്യാര്‍ത്ഥികള്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മാര്‍ഗരേഖയിലുണ്ട്.
Content Highlights: Kerala University Has Taken No Decision to End Student Politics Said roji m john