

സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും ആലിപ്പഴ വർഷത്തിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതികൂല കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്.
ജാസാൻ, അസീർ, അൽ ബഹ എന്നീ മേഖലകളിലാണ് ഏറ്റവും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 10 മുതൽ 50 മില്ലിമീറ്റർ വരെ കനത്ത മഴ പെയ്തേക്കാം. ഇതിനോടൊപ്പം മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗതയുള്ള കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. കനത്ത മഴയെ തുടർന്ന് കാഴ്ചപരിധി പൂജ്യത്തിലേക്ക് താഴാനും ആലിപ്പഴ വർഷത്തിനും നദികളിലും താഴ്വരകളിലും പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാകാനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ജാസാനിലെ അൽ റയ്ത്, ഹറൂബ്, ഫൈഫ, സാബിയ, സമത തുടങ്ങി നിരവധി പ്രദേശങ്ങളിലും അസീറിലെ അബഹ, ഖമീസ് മുശൈത്ത്, തനൂമ, അൽ നമസ് എന്നിവിടങ്ങളിലും അൽ ബഹ, മക്കയുടെ ചില ഭാഗങ്ങൾ (തായിഫ്, ജുമും, ഖുലൈസ്) എന്നിവിടങ്ങളിലും കനത്ത മഴ മുന്നറിയിപ്പുണ്ട്. ഇതിനുപുറമേ മദീന, അൽ ഉല, നജ്റാൻ എന്നീ പ്രദേശങ്ങളിൽ നേരിയ മഴയ്ക്കും സാധ്യത പ്രവചിക്കുന്നു.
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക കാലാവസ്ഥാ ബുള്ളറ്റിനുകൾ കൃത്യമായി നിരീക്ഷിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. പ്രത്യേകിച്ച് വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്‌വരകളിലേക്കും ജലാശയങ്ങളിലേക്കും ഇറങ്ങരുതെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
Content Highlights: Saudi Arabia’s National Center for Meteorology has issued weather alerts for several regions, including heavy rain warnings in parts of Asir and Jazan. Authorities have urged residents to exercise caution and follow Civil Defense instructions.