

കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ തലകറങ്ങി വീണ വിദ്യാർത്ഥിനിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന് ആരോപണവുമായി രക്ഷിതാക്കൾ. കുന്നോത്ത് സെന്റ് ജോസഫ് യുപി സ്‌കൂള്‍ അധ്യാപിക സിസ്റ്റര്‍ ലിന്റോ ജോസിനെതിരെയാണ് പരാതി. തലകറങ്ങി വീണ കുട്ടിയോട് അധ്യാപിക 'ചത്തില്ലേ' എന്ന് ചോദിച്ചതായും വീണുകിടന്ന കുട്ടിയെ ചവിട്ടിയതായും രക്ഷിതാക്കൾ പരാതിയില്‍ ആരോപണമുണ്ട്. സംഭവത്തില്‍ രക്ഷിതാക്കള്‍ സ്‌കൂളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സിസ്റ്റര്‍ ലിന്റോയെ പിരിച്ചുവിടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് ദുരനുഭവം ഉണ്ടായത്. രക്തത്തിലെ സോഡിയത്തിൽ വ്യതിയാനം വരുന്ന കുട്ടി സ്ഥിരമായി മരുന്ന് കഴിക്കുന്നുണ്ട്. ഇക്കാര്യം സ്‌കൂള്‍ അധികൃതര്‍ക്കും അറിയാവുന്നതാണെന്ന് കുട്ടിയുടെ ബന്ധുക്കൾ പറയുന്നു. ഇന്നലെ ഉച്ചയോടെ കുട്ടി തലകറങ്ങി വീഴുകയായിരുന്നു. സഹപാഠികൾ വിവരം പ്രധാനാധ്യപകനെ അറിയിക്കാനായി മുറിയിലെത്തിയപ്പോള്‍ അവിടെ ക്ലാസ് ടീച്ചറായ ആരോപണവിധേയായ അധ്യാപകയാണ് ഉണ്ടായിരുന്നത്. കുട്ടികള്‍ വിവരം അറിയിച്ചതിന് പിന്നാലെ വയ്യാത്ത കുട്ടി എന്ത് കൊണ്ട് നേരിട്ട് തന്നോട് വിവരം അറിയിച്ചില്ല എന്ന മറുപടിയാണ് ഇവര്‍ നല്‍കിയതെന്ന് കുട്ടികൾ ആരോപിച്ചു. തുടര്‍ന്ന് ക്ലാസിലെത്തിയ അധ്യാപിക അപ്പോഴും നിലത്ത് തന്നെ കിടക്കുകയായിരുന്ന കുട്ടിയെ ചവിട്ടിയെന്നും പറയുന്നു. വിവരമറിഞ്ഞ രക്ഷിതാക്കള്‍ ഇക്കാര്യം ചോദ്യം ചെയ്തപ്പോള്‍ ആദ്യം അധ്യാപിക ആരോപണം നിഷേധിക്കുകയായിരുന്നു. പിന്നാലെ ഇന്നാണ് രക്ഷിതാക്കള്‍ പ്രതിഷേധവുമായി സ്‌കൂളിലെത്തിയത്.
അധ്യാപിക കുട്ടിയെ ചവിട്ടുകയോ അധിക്ഷേപ പരാമര്‍ശം നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ കൃത്യമായ രീതിയില്‍ കുട്ടിയെ പരിഗണിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന കുറ്റസമ്മതം അധ്യാപിക നടത്തിയെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. അധ്യാപകര്‍ക്ക് എതിരെ അധികൃതര്‍ നടപടി സ്വീകരിക്കുമെന്നാണ് വിവരം.
Content Highlights: A complaint has been filed against a teacher in Kannur after a student reportedly collapsed due to dizziness. The complaint alleges that the teacher kicked the student and spoke inappropriately to her