മാസാമാസമുള്ള പണപ്പിരിവ് കൂടാതെ സീസണുകളില്‍ പ്രത്യേക പിരിവ്; എക്സൈസ് മാസപ്പടി കേസില്‍ ഗുരുതര കണ്ടെത്തല്‍

എത്ര തുകയാണ് നല്‍കേണ്ടത് എന്ന് ജോസി എന്ന ഇടനിലക്കാരന്‍ വഴിയാണ് ബാര്‍ ഉടമകള്‍ക്ക് അറിയിപ്പ് നല്‍കുന്നത്

മാസാമാസമുള്ള പണപ്പിരിവ് കൂടാതെ സീസണുകളില്‍ പ്രത്യേക പിരിവ്; എക്സൈസ് മാസപ്പടി കേസില്‍ ഗുരുതര കണ്ടെത്തല്‍
dot image

കോട്ടയം: കോട്ടയത്തെ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ മാസപ്പടി വാങ്ങുന്നു എന്ന കണ്ടെത്തലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അന്വേഷണത്തില്‍ കണ്ടെത്തിയത് ഗുരുതര സ്വഭാവത്തിലുള്ള ക്രമക്കേടുകള്‍ ആണെന്നാണ് വിവരം. ബാറുടമകളില്‍ നിന്ന് മാസാമാസം ഉള്ള പണപ്പിരിവ് കൂടാതെ സീസണുകളില്‍ പ്രത്യേക പിരിവ് ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ലൈസന്‍സ് പുതുക്കല്‍, ഓണം, ക്രിസ്മസ് തുടങ്ങിയ അവസരങ്ങളില്‍ വേറെ പണം നല്‍കണം. എത്ര തുകയാണ് നല്‍കേണ്ടത് എന്ന് ജോസി എന്ന ഇടനിലക്കാരന്‍ വഴിയാണ് ബാര്‍ ഉടമകള്‍ക്ക് അറിയിപ്പ് നല്‍കുന്നത്.

പണം, മദ്യം, ആനുകൂല്യങ്ങള്‍ എന്നിവ സ്ഥിരമായി ശേഖരിക്കുന്ന അനൗദ്യോഗിക 'കോമ്പ്‌ലിമെന്റ് സിസ്റ്റം' നിലനില്‍ക്കുന്നു എന്നാണ് ഗുരുതരമായ കണ്ടെത്തല്‍. പിരിവിന് പിന്നില്‍ ഒന്നോരണ്ടോ ഉദ്യോഗസ്ഥര്‍ മാത്രമല്ലെന്നും ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ താഴെത്തട്ടില്‍ ഉള്ളവര്‍ വരെ ശൃംഖലയുടെ ഭാഗമാണെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ പണം കൂടാതെ പാരിതോഷികമായി മദ്യവും വാങ്ങുന്നു എന്നതിന്റെ തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ബാറില്‍ വന്ന് മദ്യം വാങ്ങുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. ഈ മാസം 24-ാം തീയതിയിലെ ദൃശ്യങ്ങള്‍ ആണ് പുറത്തുവന്നിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ കൗണ്ടറില്‍ എത്തി മദ്യം വാങ്ങി ബാഗില്‍ വെച്ചശേഷം മടങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ചങ്ങനാശേരി എക്‌സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥരാണ് ദൃശ്യങ്ങളില്‍ ഉള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെ സംഭവത്തില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറെ സസ്‌പെന്റ് ചെയ്തിരുന്നു. അശോക് കുമാറിനെ കൂടാതെ ആറ് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തിരുന്നു. ചങ്ങനാശ്ശേരി റേഞ്ചിലെയും സര്‍ക്കിളിലെയും ഉദ്യോഗസ്ഥര്‍ക്കും കോട്ടയം ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ക്കുമായിരുന്നു സസ്പെന്‍ഷന്‍. ബാറുകളിലെ പരിശോധനയ്ക്കായി എക്‌സൈസ് കമ്മീഷണര്‍ ജില്ലയിലെത്തിയപ്പോഴാണ് ഡെപ്യൂട്ടി കമ്മീഷ്ണറുടെ അനധികൃത ഇടപാടുകള്‍ സംബന്ധിച്ച വിവരം ലഭിക്കുന്നത്. ബാറുകളില്‍ നിന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ മാസപ്പടി പിരിക്കുന്നതായാണ് കണ്ടെത്തിയിരുന്നത്. ബാറുകളില്‍ നിന്ന് പണം പിരിച്ച് നല്‍കാന്‍ ഒരു ബാര്‍ മാനേജരെ ഏല്‍പ്പിച്ചിരുന്നുവെന്നായിരുന്നു വിവരം.

മിന്നല്‍ പരിശോധനയ്ക്കിടയില്‍ ചോദ്യം ചെയ്യുന്നതിനിടെ ബാര്‍ മാനേജരുടെ ഫോണിലേക്ക് ഡെപ്യൂട്ടി കമ്മീഷണറുടെ കോള്‍ വരികയായിരുന്നു. കമ്മീഷണര്‍ ജില്ലയിലുണ്ടെന്നും ശ്രദ്ധിക്കണമെന്നും ഫോണ്‍ കോളിലൂടെ ഡെപ്യൂട്ടി കമ്മീഷ്ണര്‍ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട് ലഭിച്ചത്. എക്സൈസ് കമ്മീഷണര്‍ ഈ സംഭാഷണമടക്കം റെക്കോര്‍ഡ് ചെയ്‌തെടുത്തിരുന്നു. മാനേജരുടെ മൊഴി രേഖപ്പെടുത്തി ഈ തെളിവുകളുമായി അശോക് കുമാറിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. പിന്നാലെയാണ് കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.

Content Highlights: The investigation into alleged monthly payments collected from bar owners in Kottayam has reportedly uncovered further irregularities. Besides regular collections, additional payments are allegedly demanded during licence renewals and festive seasons, with an intermediary reportedly communicating the amounts to bar owners. The inquiry has also reportedly found an informal system involving cash, liquor and other benefits, with officials at different levels allegedly linked to the collection network.

dot image
To advertise here,contact us
dot image