ചരിത്രംകുറിച്ച് ദീപ്തി ശര്‍മ; തായ്ലന്‍ഡിനെതിരെ ഇന്ത്യക്ക് 94 റണ്‍സ് വിജയം

വനിതാ ട്വന്റി 20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളര്‍ എന്ന നേട്ടമാണ് ദീപ്തി സ്വന്തമാക്കിയത്

ചരിത്രംകുറിച്ച് ദീപ്തി ശര്‍മ; തായ്ലന്‍ഡിനെതിരെ ഇന്ത്യക്ക് 94 റണ്‍സ് വിജയം
dot image

വനിതാ ഏഷ്യാകപ്പില്‍ തായ്ലന്‍ഡിനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യയ്ക്ക് 94 റണ്‍സിന്റെ കൂറ്റന്‍ജയം. വിജയത്തിനിടെ ചരിത്രപരമായ ബൗളിങ് പ്രകടനത്തോടെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ്മ റെക്കോര്‍ഡ് പുസ്തകങ്ങളില്‍ ഇടംനേടി. വനിതാ ട്വന്റി-20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളര്‍ എന്ന നേട്ടം ദീപ്തി സ്വന്തമാക്കി. തായ്ലന്‍ഡിന്റെ തിപച്ച പുത്തവോങ്ങിനെ മറികടന്ന് 171 വിക്കറ്റുകളോടെയാണ് ദീപ്തി ഒന്നാം സ്ഥാനത്തെത്തിയത്. ഒരു റണ്‍സ് പോലും വഴങ്ങാതെ 3 വിക്കറ്റുകള്‍ വീഴ്ത്തുന്ന പ്രകടനമാണ് ഇന്ത്യന്‍ സ്പിന്നര്‍ പുറത്തെടുത്തത്. വനിതാ ടി20-യില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്ററാണ് ദീപ്തി ശര്‍മ.

വനിതാ ടി20 ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ താരം കുറിക്കുന്ന ഏറ്റവും മികച്ച ഇക്കണോമിക്കല്‍ മൂന്ന് വിക്കറ്റ് പ്രകടനമാണ് (3/0) ഇത്. ഇതിനുമുമ്പ് 2022-ല്‍ സില്‍ഹെറ്റില്‍ ശ്രീലങ്കയ്ക്കെതിരെ 5 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തിയ രേണുക സിങ്ങിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. ദീപ്തിയുടെ ഈ റെക്കോര്‍ഡ് പ്രകടനം തായ്ലന്‍ഡിനെ ചെറിയ സ്‌കോറില്‍ തളയ്ക്കുന്നതിനും ഏഷ്യാ കപ്പ് ക്യാമ്പയിന്‍ വന്‍ വിജയത്തോടെ ആരംഭിക്കുന്നതിനും ഇന്ത്യയെ സഹായിച്ചു. 171 വിക്കറ്റുകളോടെ വനിതാ ടി20-യിലെ വിക്കറ്റ് വേട്ടക്കാരില്‍ ദീപ്തി ഒന്നാമതെത്തിയപ്പോള്‍, തിപച്ച പുത്തവോങ് (170), റുവാണ്ടയുടെ ഹെന്റിയറ്റ് ഇഷിംവെ (164), ഇംഗ്ലണ്ടിന്റെ സോഫി എക്ലെസ്റ്റോണ്‍ (154), ഹോങ്കോങ്ങിന്റെ കാരി ചാന്‍ (153) എന്നിവരാണ് തൊട്ടുപിന്നിലുള്ളത്. വനിതാ ടി20 ക്രിക്കറ്റില്‍ ഒരു റണ്‍ പോലും നല്‍കാതെ 3 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന 26 നേട്ടങ്ങള്‍ ഇതുവരെ ഉണ്ടായിട്ടുണ്ടെങ്കിലും, ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ദീപ്തി.

മത്സരത്തില്‍ 36 പന്തില്‍ എട്ട് ഫോറുകളും മൂന്ന് സിക്‌സറുകളും അടക്കം 64 റണ്‍സ് നേടിയ ഷെഫാലി വര്‍മ്മയുടെ മികച്ച ഇന്നിങ്‌സിന്റെ കരുത്തില്‍ ഇന്ത്യ 159/9 എന്ന സ്‌കോര്‍ പടുത്തുയര്‍ത്തി. അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ വീണെങ്കിലും വെല്ലുവിളി ഉയര്‍ത്തുന്ന ഒരു ലക്ഷ്യം മുന്നോട്ടുവെക്കാന്‍ ഇന്ത്യക്ക് സാധിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ തായ്ലന്‍ഡിന് ഒരിക്കലും മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ 16.1 ഓവറില്‍ തായ്ലന്‍ഡിനെ വെറും 65 റണ്‍സിന് പുറത്താക്കി. ഒരു റണ്‍സ് പോലും വഴങ്ങാതെ 3 വിക്കറ്റ് വീഴ്ത്തി (3/0) ദീപ്തി ശര്‍മ്മ ചരിത്രം കുറിച്ചു. ഇന്ത്യന്‍ സ്പിന്‍ നിര ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ നന്ദിനി ശര്‍മ്മ 18 റണ്‍സിന് 3 വിക്കറ്റും ശ്രീ ചരണി 10 റണ്‍സിന് 2 വിക്കറ്റും നേടി തിളങ്ങി. തായ്ലന്‍ഡിനായി 48 പന്തില്‍ 41 റണ്‍സ് നേടിയ നന്നപത് കൊഞ്ചരോന്‍കായ് മാത്രമാണ് ചെറുത്തുനില്‍പ്പ് നടത്തിയത്. എന്നാല്‍ ടീം ഒടുവില്‍ 65 റണ്‍സിന് ഓള്‍ഔട്ടായി. സെപ്റ്റംബര്‍ 3-ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ഇന്ത്യ ഹോങ്കോങ്ങിനെ നേരിടും.

content highlights: Deepti Sharma Scripts History as India Women Defeat Thailand by 94 Runs

dot image
To advertise here,contact us
dot image