

മലപ്പുറം: ആര്‍എസ്എസിന്റെ വിനീത പാദസേവകരായി സര്‍ക്കാര്‍ മാറുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വഖഫ് വിഷയത്തില്‍ ആര്‍എസ്എസിന്റെ ന്യായം എങ്ങനെയാണ് കേരളത്തിലെ സര്‍ക്കാരിന് പരസ്യമായി ഉന്നയിക്കാന്‍ കഴിയുന്നതെന്നും ആര്‍ക്ക് വേണ്ടിയാണ് നിലപാട് മാറ്റിയതെന്നും പിണറായി വിജയന്‍ ചോദിച്ചു. വഖഫ് നിയമവും യുഡിഎഫ് കീഴടങ്ങലും എന്ന പ്രമേയത്തിലെ സിപിഐഎം സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. മലപ്പുറം ജില്ലാ കമ്മിറ്റിയാണ് സംഘാടകര്‍.
പിഎംശ്രീ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് എസ്എസ്‌കെ ഫണ്ട് തടഞ്ഞുവെച്ച സാഹചര്യത്തിലാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ധാരണാപത്രം ഒപ്പുവെച്ചാല്‍ ഫണ്ട് കിട്ടും എന്ന സാഹചര്യമുണ്ടായി. അതിലേക്ക് പോകേണ്ടി വന്നു. എല്‍ഡിഎഫ് അത് ചര്‍ച്ച ചെയ്തു. പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് കഴിഞ്ഞ സര്‍ക്കാര്‍ നിലപാട് എടുത്തതാണെന്നും പിണറായി വിജയന്‍ ആവര്‍ത്തിച്ചു.
പിഎംശ്രി അറബിക്കടലില്‍ എറിയുമെന്ന് തെരഞ്ഞെടുപ്പില്‍ പലരും വീരവാദം മുഴക്കി. അധികാരത്തില്‍ വന്നപ്പോള്‍ ശുദ്ധ നുണയാണ് പറയുന്നത്. പദ്ധതിയില്‍ ഒപ്പിട്ടതിനാല്‍ പിന്മാറാന്‍ കഴിയില്ലെന്ന് പറഞ്ഞു. എന്നാല്‍ പിന്മാറാമെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ വ്യക്തമാക്കി. എന്നാല്‍ പിന്മാറാന്‍ യുഡിഎഫ് സര്‍ക്കാരിന് നിലപാട് എടുക്കാന്‍ കഴിഞ്ഞില്ലെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.
രാജ്യത്ത് സ്വാതന്ത്ര്യസമരം മൂര്‍ച്ഛിച്ച കാലത്താണ് ആര്‍എസ്എസിന്റെ ജനനം. എന്നാല്‍ ആര്‍എസ്എസ് അതിന്റെ ഭാഗമാക്ക് ആയില്ല. സമരം ചെയ്ത് യൗവ്വനം കളയരുതെന്നാണ് ആര്‍എസ്എസ് തലവന്‍ പറഞ്ഞത്. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യരുതെന്നായിരുന്നു ആര്‍എസ്എസ് നിലപാട്. സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്യാം എന്ന് എഴുതികൊടുത്തു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തില്ലായെന്ന് മാത്രമല്ല. സമരത്തെ വഞ്ചിച്ചവരാണ് ആര്‍എസ്എസ് എന്നും പിണറായി വിജയന്‍ പറഞ്ഞു.
വഖഫ് ഭേദഗതി നിയമത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ആണ് സെമിനാര്‍ വിശകലനം ചെയ്യുന്നത്. ജസ്റ്റിസ് വി കെ മോഹനന്‍ മുഖ്യപ്രഭാഷണം നടത്തും. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍, മുന്‍ മന്ത്രിമാരായ വി അബ്ദുറഹിമാന്‍, കെ ടി ജലീല്‍ എന്നിവരും സംസാരിക്കും. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ ഹാൡലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
Content Highlights: Opposition Leader Pinarayi Vijayan has criticised the government, alleging that it has become subservient to the RSS