

തിരുവനന്തപുരം: യുവതിയോട് ബസില്‍ വച്ച് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ശിവന്‍കുട്ടിയുടെ മുന്‍ ഗണ്‍മാന് സസ്‌പെന്‍ഷന്‍. പ്രജീഷ് എസ് നായരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ബസില്‍ വച്ച് അപമര്യാദയായി പെരുമാറി എന്നായിരുന്നു ആരോപണം. പ്രജീഷ് അപമര്യാദയായി പെരുമാറുന്ന ദൃശ്യങ്ങളും യുവതി പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. എസ്എപി അസിസ്റ്റന്റ് കമാന്റന്റാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. ഗുരുതരമായ പെരുമാറ്റ ദൂഷ്യം ഉണ്ടായതായാണ് അന്വേഷണ റിപ്പോര്‍ട്ട്. കൂടുതല്‍ അന്വേഷണത്തിനും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജൂലൈ 18ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വഴി കല്ലറയിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ ഏറ്റവും പിന്നിലെ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യവെ കുറ്റാരോപിതനായ പ്രജീഷ് മുന്‍സീറ്റില്‍ ഇരുന്ന പെണ്‍കുട്ടിയുടെ ശരീരത്തില്‍ ദുഷ്ടലാക്കോടെ സ്പര്‍ശിച്ചതായാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ സംഭവം പെണ്‍കുട്ടി തന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ അടക്കമാണ് വാർത്ത പുറത്തുവന്നത്. അന്വേഷണ റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥന്‍ അച്ചടക്ക ലംഘനം നടത്തിയെന്നും പൊലീസ് സേനയുടെ ഒരു അംഗത്തിന്റെ അന്തസിന് നിരക്കാത്ത പ്രവര്‍ത്തിയിലേര്‍പ്പെട്ടെന്നും വ്യക്തമാക്കുന്നുണ്ട്. അച്ചടക്കം പരമപ്രധാനമായി കണക്കാക്കപ്പെടുന്ന പൊലീസ് സേനയിലെ അംഗത്തിന്റെ ഭാഗത്തുനിന്നും ഒരു പെണ്‍കുട്ടിക്ക് ഇത്തരത്തില്‍ ദുരനുഭവമുണ്ടായത് സമൂഹത്തിനു മുന്‍പില്‍ പൊലീസ് സേനയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാസമാണ് ഇയാള്‍ക്കെതിരേ ആരോപണമുയര്‍ന്നത്. യുവതി പരാതി നല്‍കിയിരുന്നില്ലെങ്കിലും വീഡിയോ പുറത്തുവന്ന പശ്ചാത്തലത്തില്‍ പൊലീസ് അസിസ്റ്റന്റ് കമാന്‍ഡന്റ് അന്വേഷണം നടത്തുകയായിരുന്നു.
Content Highlights: A former gunman of V Sivankutty has been suspended following allegations of inappropriate behaviour toward a woman on a bus