

കോഴിക്കോട്: അർജുൻ ആയങ്കിയുടെ സഹോദരൻ അജയ് അറസ്റ്റിൽ. അർജുൻ ആയങ്കിക്ക് വേണ്ടി ക്രൗഡ് ഫണ്ടിങ് നടത്തിയതിനാാണ് അറസ്റ്റ്. കോഴിക്കോട് നടക്കാവ് പൊലീസാണ് അറസ്റ്റ് ചെയ്തത്. മുൻകരുതലിന്റെ ഭാഗമായിട്ടാണ് അറസ്റ്റ്. നിരവധി കേസുകളിൽ പ്രതിയുംഒളിവിൽ കഴിയുന്ന ആളുമായ അർജ്ജുൻ ആയങ്കിയുടെ പേരിലുള്ള അക്കൗണ്ട് ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ അജയ് ക്രൗഡ് ഫണ്ടി നടത്തിയെന്നാണ് എഫ്ഐആറിൽ പൊലീസ് പറയുന്നത്. ഞായറാഴ്ച പുലർച്ചെ 12.30ന് ഈസ്റ്റ് നടക്കാവ് ബ്ലിൻകിറ്റ് എന്ന സ്ഥാപനത്തിനു മുന്നിൽ വെച്ച് നിയമാനുസരണം മുൻകരുതലായി അറസ്റ്റു ചെയ്തു എന്നും എഫ്ഐആറിൽ പറയുന്നുണ്ട്.
പൊലീസിനെയും സർക്കാരിനെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ ഞായറാഴ്ച പുലർച്ചെയാണ് കണ്ണൂരിൽ നിന്ന് പിടികൂടിയത്. പുലർച്ചെ രണ്ടരയോടെ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. അർജുൻ ആയങ്കിയെ ഓടിച്ചിട്ട് പിടികൂടിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാർട്ട്മെൻ്റിലേക്ക് എത്തിയതായിരുന്നു അർജുൻ ആയങ്കി. വാറണ്ടില്ലാതെ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്യാനാവില്ലെന്ന നിലപാടായിരുന്നു അഭിഭാഷക ദമ്പതികൾ സ്വീകരിച്ചത്. ഇതിനിടയിൽ അപ്പാർട്ട്മെൻ്റിൽ നിന്ന് പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച അർജുൻ ആയങ്കിയെ പൊലീസ് പിടികൂടുകയായിരുന്നു.
കടലിൽ കാണാതായവരെ കിട്ടിയോ എന്നായിരുന്നു കസ്റ്റഡിയിൽ എടുത്ത പൊലീസുകാരോടുള്ള അർജുൻ ആയങ്കിയുടെ ചോദ്യം. അർജുൻ ആയങ്കിയുടെ വൈദ്യപരിശോധന പൂർത്തിയായി. കണ്ണൂർ ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് നൽകിയ പരാതിയിൽ കണ്ണൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അർജുൻ ആയങ്കിയെ കോടതിയിൽ ഹാജരാക്കും. ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ചെന്ന പരാതിയിലാണ് കണ്ണൂർ സൈബർ പൊലീസ് അർജുൻ ആയങ്കിക്കെതിരെ പൊലീസ് കേസെടുത്തത്. ഇതിനിടെ സ്റ്റേഷനിൽ നിന്ന് പുറത്തേക്കിറക്കിയ അർജുൻ ആയങ്കി മാധ്യമങ്ങളോട് പ്രതികരിച്ചു. 'ജീവിതം നശിപ്പിച്ച ആളായതുകൊണ്ടാണ് വീഡിയോ ഇട്ടതെന്നാ'യിരുന്നു കോതമംഗലം സി ഐക്കെതിരായ സോഷ്യൽ മീഡിയ പോസ്റ്റിൽ അർജുൻ ആയങ്കിയുടെ പ്രതികരണം.
നേരത്തെ കള്ളക്കേസിൽ കുടുക്കുന്നതിനെതിരെ പൊലീസിനെ കുറ്റപ്പെടുത്തിയും ഒളിവിലുള്ള തന്നെ പിടികൂടാൻ കൂടാൻ വെല്ലുവിളിച്ചും അർജുൻ ആയങ്കി സോഷ്യൽ മീഡിയയിൽ നിരവധി പോസ്റ്റുകൾ ഇട്ടിരുന്നു. ചത്താലും ഭയപ്പാടില്ല, മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല തുടങ്ങിയ വെല്ലുവിളികൾ നടത്തിയ അർജുൻ ആയങ്കിയെ പിടികൂടാൻ പൊലീസിന് കഴിയാത്തതിൽ വിമർശനം ഉയർന്നിരുന്നു.
അർജുൻ ആയങ്കി കാറിൽ പാലിയേക്കര ടോൾ കടക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എടപ്പാളിലെ ആയുര്‍ ഗ്രീന്‍ ആശുപത്രിയിലെ കഫേയിൽ നിന്ന് അർജുനും സംഘവും ചായ കുടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നതോടെ പൊലീസിനെതിരെയുള്ള വിമർശനം ശക്തമായിരുന്നു. അജുൻ ആയങ്കിയെ രക്ഷപ്പെടാൻ സഹായിച്ചതുമായി ബന്ധപ്പെട്ട് സഹോദരൻ അഖിലിനെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തിരുന്നു.
പാലിയേക്കര ടോൾ പ്ലാസയിൽ നിന്ന് അർജുൻ ആയങ്കി രക്ഷപ്പെട്ട വിവരം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നിന്ന് അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എടപ്പാളിൽ നീല സ്വിഫ്റ്റ് കാറിൽ അര്‍ജുന്‍ ആയങ്കിക്കൊപ്പം എത്തിയ എടപ്പാള്‍ വട്ടംകുളം സ്വദേശികളായ അബൂബക്കര്‍ സിദ്ദീഖ്, ഫൈസല്‍, നൗഫല്‍, അഷ്‌കര്‍ തുടങ്ങിയവരെയും ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
കഴിഞ്ഞ മെയ് മാസമാണ് സംഘടിത കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തി എന്ന കേസില്‍ സുഹൃത്തിന്റെ വിവാഹത്തിനെത്തിയ അര്‍ജുന്‍ ആയങ്കിയേയും മറ്റ് ആറ് പേരെയും കോതമംഗലം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുന്നത്. പിന്നാലെ 21 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങുമ്പോഴാണ് കോതമംഗലം എസ്എച്ച്ഒയ്‌ക്കെതിരെ ഭീഷണി സന്ദേശം മുഴക്കുന്ന കുറിപ്പ് അര്‍ജുന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പെന്‍ഷന്‍ വാങ്ങി ശിഷ്ടകാലം നിന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. ഇതിലാണ് ഊന്നുകല്‍ പൊലീസ് കേസെടുത്തത്.
Content Highlights: Arjun Ayanki's brother Ajay has been arrested for allegedly conducting crowdfunding to raise money for Arjun Ayanki. The arrest was made in connection with the crowdfunding activities carried out in support of Arjun Ayanki.