

കൊച്ചി: സംസ്ഥാനത്ത് പത്തനംതിട്ട മുതല്‍ ഇടുക്കി അതിര്‍ത്തിവരെയാണ് മഴക്കെടുതി ഉണ്ടായിരിക്കുന്നതെന്ന് ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുര്യാക്കോസ്. പത്തനംതിട്ട വടശ്ശേരിക്കരയില്‍ 24 മണിക്കൂര്‍ പോലും ആകുന്നതിനിടെ 302 MM മഴയാണ് ലഭിച്ചതെന്നും ളാഹയില്‍ 260 MM ലഭിച്ചെന്നും ശേഖര്‍ കുര്യാക്കോസ് പറയുന്നു. ജാഗ്രതാ നിര്‍ദേശം ഉണ്ടായിരുന്നതിനാല്‍ പലരും മാറിയിരുന്നുവെന്നും ശേഖര്‍ കുര്യാക്കോസ് വ്യക്തമാക്കി.
മീനച്ചിലാറില്‍ ഉയര്‍ന്ന വെള്ളം മൂന്ന് മണിക്കൂറില്‍ താഴും. തെക്കന്‍ ജില്ലകളില്‍ മഴ കുറയും. റവന്യൂ വകുപ്പ് മന്ത്രി കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. നൂറോളം സ്ഥലങ്ങളില്‍ റോഡുകളില്‍ മണ്ണും മരങ്ങളും വീണു. വെള്ളം ഇറങ്ങിത്തുടങ്ങി. അപ്പര്‍ കുട്ടനാടും ആലപ്പുഴയും ശ്രദ്ധിക്കണമെന്നും ശേഖര്‍ കുര്യാക്കോസ് പറഞ്ഞു. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ മഴ കുറയുകയാണ്. എറണാകുളം മുതല്‍ വടക്കോട്ട് മഴ ശക്തിപ്പെടുമെന്നും ശേഖര്‍കുര്യാക്കോസ് മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. അതേസമയം മഴ കനത്ത സാഹചര്യത്തില്‍ എട്ടു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ ജില്ലകളിലാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Content Highlights: Disaster Management Authority official Shekhar Kuriakose said the worst rain-related damage in Kerala is concentrated between Pathanamthitta and the Idukki border