

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. അതിശക്തമായ മഴ തുടരുകയാണ്. ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടി. ഇടുക്കി കുടയത്തൂര്‍ അടൂര്‍മലയിലാണ് ഉരുള്‍പൊട്ടിയത്. മഷികല്ലേല്‍ രവിയുടെ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് വീട് പൂര്‍ണ്ണമായും തകര്‍ന്നു. കോട്ടയം പയ്യാനിത്തോട്ടത്തെ ഉരുള്‍പൊട്ടലിലും വീട് തകര്‍ന്നു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
പാലക്കാട് ജില്ലയിൽ അവധി
പാലക്കാട് ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചത്.
പൊൻമുടി അടച്ചു
മണ്ണിടിച്ചിലിനെ തുടർന്ന് പൊന്മുടി അടച്ചു. കല്ലാർ - പൊന്മുടി റോഡിൽ പന്ത്രണ്ടാം വളവിലും
ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയ കോവിലിലുമാണ് മണ്ണിടിച്ചിൽ. ഇന്നലെ രാത്രി മലയോര മേഖലയിൽ ശക്തമായ മഴയെ തുടർന്നാണ് പൊന്മുടിയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. ഇന്ന് പുലർച്ച ആവാം മണ്ണിടിച്ചിൽ ഉണ്ടായത്.
മലപ്പുറം ജില്ലയിൽ അവധി
ജില്ലയിൽ അതി ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (01.08.2026, ശനി) അവധിയായിരിക്കും. മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി, പി.എസ്.എസി. പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമില്ല.
അതിതീവ്ര മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,
കോതമംഗലത്ത് പൂയംകുട്ടി പുഴ കരകവിഞ്ഞു
മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങി. ആദിവാസി മേഖലകൾ ഒറ്റപ്പെട്ടതായി വിവരം.
ഉരുളൻതണ്ണിയിലെ വീടുകളിൽ വെള്ളം കയറി.
ആലപ്പുഴയിൽ അവധി
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ആഗസ്‌റ്റ് ഒന്ന്) അവധി പ്രഖ്യാപിച്ചു.
ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ശനിയാഴ്ച ജില്ലാ കളക്ടർ ഷാജി വി. നായർ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല.
കോട്ടയം പയ്യാനിത്തോട്ടത്ത് ഉരുള്‍പൊട്ടല്‍
കോട്ടയം പയ്യാനിത്തോട്ടത്തും ഉരുൾപൊട്ടൽ. വീട് പൂര്‍ണ്ണമായും തകര്‍ന്നു. അമ്മയും മകനും കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവർത്തനം തുടങ്ങി.
അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും
തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് അരുവിക്കര ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഡാമിന്റെ 2 മുതൽ 5 വരെയുള്ള ഷട്ടറുകൾ ഇന്ന് (ഓഗസ്റ്റ് 01) രാവിലെ 6.30ന് 40 സെന്റിമീറ്റർ വീതം (കഴിഞ്ഞ ദിവസം ഉയർത്തിയ 40 സെന്റിമീറ്റർ ഉൾപ്പെടെ ആകെ 200 സെന്റിമീറ്റർ) ഉയർത്തും. ഡാമിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരും നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.
പത്തനംതിട്ടയിൽ അവധി
കനത്ത മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അംഗണവാടി മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.
കോട്ടയത്ത് അവധി
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന്(ഓഗസ്റ്റ് 1 ശനി) ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, ട്യൂഷന്‍ സെന്‍ററുകള്‍, സ്‌പെഷൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
ഇടുക്കിയിലെ ഇന്ന് അവധി
ഇടുക്കിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി. പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമായിരിക്കും. ഉപ്പുതറ മത്തായിപ്പാറയിൽ പൊലിസ് ജീപ്പിന് മുകളിൽ മണ്ണിടിഞ്ഞു വീണു. പൊലീസുകാർ വാഹനം നിർത്തി ഇറങ്ങിയതിനാൽ ആർക്കും പരിക്ക് ഇല്ല.
കോട്ടയത്തും ഉരുൾപൊട്ടൽ
കോട്ടയം തീകൊയ് മംഗളഗിരി, കൈപ്പള്ളി, പെരിങ്ങളം, എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്.
ആളപായമൊന്നുമില്ല. വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഈരാറ്റുപേട്ട നഗരത്തിൽ വെളളം കയറി. നടക്കൽ , കാടുവാമുഴി മേഖലയിലാണ് വീട്ടിൽ വെള്ളം കയറിയത്. മുപ്പത്ഏക്കറിൽ വീടിന് മുകളിൽ മണ്ണ് ഇടിച്ചു. ആളപായമില്ല, വീട്ടിൽ ഉണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്തി.
നേര്യമംഗലം വനമേഖലയിൽ അതിശക്തമായ മഴ
ദേശീയപാതയിൽ ചാക്കോച്ചി വളവിന് സമീപം റോഡിലേക്ക് വൻ പാറ പതിച്ചു. റോഡിൽ വെള്ളക്കെട്ട്.
വാഗമൺ കോലാഹലമേട്ടിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ഒരാൾ കുടുങ്ങി കിടക്കുന്നു
ഈരാറ്റുപേട്ട വാഗമൺ റോഡിൽ മണ്ണിടിഞ്ഞു ഗതാഗത തടസ്സം. അടിമാലി ദേവിയാർ ഉന്നതിയിൽ വീടുകളിൽ വെള്ളം കയറി. ദേവിയാർ പുഴ കരകവിഞ്ഞൊഴുകുന്നു.
പത്തനംതിട്ട റാന്നിയിൽ പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നു
പേട്ട ജംഗ്ഷന് സമീപം വെള്ളം കയറി. മാമുക്ക് ചെറിയ പാലത്തിന് സമീപം വെള്ളമെത്തി.
ഇട്ടിയപ്പാറയിൽ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി.
പത്തനംതിട്ടയിൽ മലയോര മേഖലയിൽ ശക്തമായ മഴ
പമ്പ, കക്കാട് , കല്ലാർ നദികളിൽ ജലനിരപ്പ് ഉയർന്നു. കല്ലാറിൽ ജലനിരപ്പ് ഉയർന്നതിനാൽ അടവി കുട്ടവഞ്ചി സവാരി കേന്ദ്രം ഇന്ന് പ്രവർത്തിക്കില്ല. തേക്ക് തോട്ടിൽ വീടുകളുടെ സമീപത്തേക്ക് വെള്ളം ഒഴുകിയെത്തി. തണ്ണിത്തോട് ചെറു തോടുകളിൽ ജലനിരപ്പ് ഉയർന്നു.
മുണ്ടക്കയം കോസ് വേയിൽ വെള്ളം കയറി
കോട്ടയം മുണ്ടക്കയം മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം. മുണ്ടക്കയം കോസ് വേയിൽ വെള്ളം കയറി. കൂട്ടിക്കലിൽ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയിലും, പാറത്തോട്ടിലും നിരവധിയിടങ്ങളിൽ വെള്ളം കയറി. പുല്ലകയറ് കരകവിഞ്ഞതോടെയാണ് കൂട്ടിക്കൽ ചപ്പാത്തിൽ വെള്ളം കയറിയത്. മണിമലയാറ് കരകവിഞ്ഞതോടെ കൂട്ടിക്കൽ കോസ് വേയും വെള്ളത്തിനടിയിലായി. ചെറുതോടുകളെല്ലാം നിറഞ്ഞൊഴുകുകയാണ്.
വീടുകളിൽ വെള്ളം കയറി
ഇടുക്കി കൊക്കയാറില്‍ ആറ് വീടുകളില്‍ വെള്ളം കയറി. ആളുകളെ മാറ്റി പാര്‍പ്പിച്ചു. പുല്ലകയാര്‍ കരകവിഞ്ഞു.
ഇടുക്കി അടൂര്‍മലയിലെ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍പ്പെട്ട സുമതിയുടെ മൃതദേഹം കണ്ടെത്തി. സുമതിയും കുടുംബവും താമസിച്ചിരുന്ന വീട് ഉരുള്‍പ്പൊട്ടലില്‍ മണ്ണിനടിയിലാവുകയായിരുന്നു. ഭര്‍ത്താവ് രവിയും മകനും രക്ഷപ്പെട്ടു.