

തിരുവനന്തപുരം: അടയ്ക്കാ വ്യാപാരത്തിന്റെ മറവില്‍ കോടികളുടെ ഹവാല ഇടപാട്. മലപ്പുറം കേന്ദ്രീകരിച്ചാണ് ഹവാലാ ഇടപാടുകള്‍ നടക്കുന്നത്. പൊന്നാനി സ്വദേശികളായ സഹോദരങ്ങളുടെ നേതൃത്വത്തിലാണ് ഇടപാടുകള്‍. മുഹമ്മദ് ജമീല്‍, അബ്ദുള്ള ജാസിം എന്നിവരാണ് മുഖ്യ ആസൂത്രകര്‍. ഇവര്‍ക്കെതിരെ മലപ്പുറത്തെ അടയ്ക്കാ വ്യാപാരികള്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഹവാല ഇടപാടിന്റെ ബാങ്ക് അക്കൗണ്ട് രേഖകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.
രണ്ട് വര്‍ഷത്തിനിടെ 600 കോടി രൂപയുടെ ഹവാല ഇടപാടാണ് ഇരുവരും നടത്തിയത്. പരാതിക്കാരായ ആളുകളുടെ നാല് ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചുള്ള ഇടപാട് മാത്രമാണിത്. അടയ്ക്ക വ്യാപാരികളുടെ ബാങ്ക് അക്കൗണ്ട് ദുരുപയോഗം ചെയ്താണ് കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണ വിധേയര്‍ നടത്തിയത്. അടയ്ക്കാ വ്യാപാരികളുടെ ബാങ്ക് അക്കൗണ്ടിലൂടെയാണ് കള്ളപ്പണം വെളുപ്പിക്കുന്നത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍ എസ്പിക്കാണ് അന്വേഷണ ചുമതല. കേന്ദ്ര ഏജന്‍സികള്‍ക്കും അടയ്ക്കാ വ്യാപാരികള്‍ പരാതി നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് പൊലീസിന്റെ അന്വേഷണത്തിലാണ് കേസിന്റെ തുടക്കം. പ്രാഥമികമായ അന്വേഷണത്തില്‍ വ്യാപാരികളില്‍ ഒരാളുടെ അക്കൗണ്ടിലെത്തുന്ന പണം, ദുരൂഹമായ പണം ഇടപാട് നടത്തുന്ന ബാങ്ക് അക്കൗണ്ടില്‍ നിന്നാണെന്ന് കണ്ടെത്തുകയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്തപ്പോഴാണ് അടയ്ക്കാ വ്യാപാരികള്‍ തട്ടിപ്പിനിരയായത് മനസിലായത്.
ജമീലിന്റെയും ജാസിമിന്റെയും നേതൃത്വത്തില്‍ സുഹൃത്തുക്കള്‍ കൂടിയായ അടയ്ക്കാ വ്യാപാരികളുമായി ചേര്‍ന്ന് കച്ചവടം ചെയ്യാന്‍ പദ്ധതിയിടുകയായിരുന്നു. സുഹൃത്താണല്ലോ എന്ന വിശ്വാസത്തില്‍ പരാതിക്കാര്‍ ബാങ്ക് അക്കൗണ്ട് ഇരുവര്‍ക്കും നല്‍കുകയായിരുന്നു. എന്നാല്‍ അടയ്ക്കാ വ്യാപാരികള്‍ നാട്ടിലെ ചെറിയ കച്ചവടം നടത്തിയ സമയത്ത് ജമീലും ജാസിമും കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
Content Highlights: Investigations have revealed a possible hawala racket being run through betel nut trading channels, with crores of rupees allegedly moved through illegal routes