CMRL-എക്‌സാലോജിക് കേസ്; പിണറായി വിജയന്റെ വീട്ടില്‍ അടക്കം 12 ഇടങ്ങളില്‍ ഇഡി റെയ്ഡ്

കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി

CMRL-എക്‌സാലോജിക് കേസ്; പിണറായി വിജയന്റെ വീട്ടില്‍ അടക്കം 12 ഇടങ്ങളില്‍ ഇഡി റെയ്ഡ്
dot image

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ അടക്കം വിവിധ ഇടങ്ങളിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പരിശോധന. പിണറായി വിജയന്‍റെ തിരുവനന്തപുരത്തെയും കണ്ണൂരിലേയും വീട്ടിലും കൊച്ചിയിലെ സിഎംആര്‍എല്‍ ഓഫീസിലും വീണാ വിജയന്‍റെ ബെംഗളൂരുവിലെ ഓഫീസിലും മുൻ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട് കോട്ടുളിയിലെ വീട്ടിലും സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ വീട്ടിലും അടക്കം പന്ത്രണ്ടിടങ്ങളിലാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. പിണറായി വിജയനും മകള്‍ വീണയും തിരുവനന്തപുരത്തെ വസതിയിലാണുള്ളത്.

നിയമപോരാട്ടത്തെ അധികാരം ഉപയോഗിച്ചും പണം ഉപയോഗിച്ചും തടസ്സപ്പെടുത്താന്‍ ആണ് പിണറായി വിജയന്‍ ശ്രമിച്ചതെന്ന് ഇ ഡി പരിശോധനയ്ക്കിടെ പരാതിക്കാരന്‍ ഷോണ്‍ ജോര്‍ജ് റിപ്പോർട്ടറിനോട് പ്രതികരിച്ചു. കള്ളപ്പണ ഇടപാട് അന്വേഷിക്കേണ്ടത് ഇ ഡിയാണ്. പിണറായി വിജയനും മകളും ഈ കേസിൽ കുറ്റക്കാരാണ്. അവര്‍ കേരളത്തെ വിറ്റു. അതുവഴി കോടിക്കണക്കിന് രൂപ സമ്പാദിച്ചു. അത് വിദേശത്തേക്ക് കടത്തി. അന്വേഷണം പൂർത്തിയാകുമ്പോൾ പിണറായി വിജയനും മകളും ജയിലില്‍ പോകുന്നത് കേരള സമൂഹം കാണും എന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു സിഎംആര്‍എല്‍ - എക്‌സാലോജിക് കരാറില്‍ ഇ ഡിയുടെ അന്വേഷണം തുടരാമെന്ന് ഹെെക്കോടതി നിർദേശിച്ചത്. ഇ ഡി അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. അന്വേഷണം തുടരാന്‍ അനുവദിക്കണമെന്ന ഇ ഡിയുടെ ആവശ്യം സിംഗിള്‍ ബെഞ്ച് അംഗീകരിച്ചു. പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിയിലിന്റെ കമ്പനിക്ക് മാസപ്പടി നല്‍കിയെന്ന കേസിലാണ് ഇ ഡിയുടെ അന്വേഷണം. സിഎംആര്‍എലില്‍ നിന്ന് എക്‌സാലോജിക് സൊല്യൂഷന്‍സ് സേവനം നല്‍കാതെ ഒരു കോടി 72 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആക്ഷേപമാണ് ഇ ഡി അന്വേഷിക്കുന്നത്. സാമ്പത്തിക ഇടപാട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരും എന്നാണ് ഇഡിയുടെ വാദം.

Content Highlights: The Enforcement Directorate conducted raids at multiple locations, including the residence of Pinarayi Vijayan, in connection with the CMRL-Exalogic case.

dot image
To advertise here,contact us
dot image