

തിരുവനന്തപുരം: ബിനീഷ് കോടിയേരിയെ പാർട്ടിക്ക് പുറത്ത് നിർത്താനുള്ള സിപിഐഎം തീരുമാനം മാറ്റമില്ലാതെ. നാല് വര്‍ഷമായിട്ടും ബിനീഷ് കോടിയേരിയുടെ പാര്‍ട്ടി അംഗത്വം പുനഃസ്ഥാപിച്ചില്ല. അംഗത്വം പുനഃസ്ഥാപിക്കാന്‍ നാല് തവണ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന സെക്രട്ടറി ആവശ്യം പരിഗണിക്കാതിരിക്കുകയായിരുന്നു.
ലഹരിക്കേസില്‍ പ്രതിയായപ്പോള്‍ 2020ലാണ് ബിനീഷ് കോടിയേരിയുടെ അംഗത്വം റദ്ദാക്കിയത്. കേസില്‍ കുറ്റവിമുക്തനായതിന് ശേഷമാണ് അംഗത്വം പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ബിനീഷ് കോടിയേരിയുടെ അംഗത്വം പുനഃസ്ഥാപിക്കാത്തത് പ്രാദേശിക വിഷയത്തെ മുന്‍നിര്‍ത്തിയാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. സംസ്ഥാന നേതൃത്വം ഇടപെടുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.
2001 മുതല്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ച് അംഗമാണ് ബിനീഷ്. എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്താണ് അംഗത്വം ലഭിക്കുന്നത്. എന്നാല്‍ ലഹരിക്കേസുമായി ബന്ധപ്പെട്ട് ബിനീഷ് അറസ്റ്റിലായതോടെ 2022ല്‍ അംഗത്വം മരവിപ്പിച്ചു. എന്നാല്‍ കേസില്‍ കുറ്റവിമുക്തനായിട്ടും പാര്‍ട്ടി അംഗത്വം പുതുക്കി നല്‍കിയിട്ടില്ല. അംഗത്വം പുതുക്കാത്തതിന് കൃത്യമായ വിശദീകരണവും ഇതുവരെ സംസ്ഥാന നേതൃത്വം നല്‍കിയിട്ടില്ല.
Content Highlights: CPIM membership not restored to Bineesh Kodiyeri