

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചര്‍ച്ചകളെല്ലാം കഴിഞ്ഞു. തീരുമാനം ഉടന്‍ ഹൈക്കമാന്‍ഡ് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയിട്ടില്ല. സമയമെടുക്കുന്നത് ജനാധിപത്യത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുക്കുന്ന ഏതൊരു തീരുമാനത്തെയും കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങളൊക്കെ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡ് തീരുമാനം വരണം. ഇനി ചര്‍ച്ചയുടെ ആവശ്യമില്ല. ഘടകകക്ഷികളുമായും ഇനി ചര്‍ച്ചയുടെ ആവശ്യമില്ല. ചര്‍ച്ചയെല്ലാം കഴിഞ്ഞു. തീരുമാനം മാത്രം വന്നാല്‍ മതി. സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.
'കഴിഞ്ഞതവണ ഇടതുപക്ഷം എത്ര ദിവസം അടുത്താണ് സര്‍ക്കാര്‍ രൂപീകരിച്ചത്? അത്രയും ദിവസം ഞങ്ങള്‍ എടുക്കുന്നില്ലല്ലോ. അതൊക്കെ ജനാധിപത്യത്തിന്റെ ഭാഗമാണ്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേരള മുഖ്യമന്ത്രിയെ എന്ന് പ്രഖ്യാപിക്കുമെന്നതിൽ ആകാംക്ഷ തുടരുകയാണ്. ഹൈക്കമാന്‍ഡ് തീരുമാനം ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് സൂചന. കര്‍ണാടകയിലുഉള്ള കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഡല്‍ഹിയില്‍ എത്തുന്നത് അടിസ്ഥാനമാക്കിയാകും ചര്‍ച്ചകള്‍ പുനരാരംഭിക്കുക. രാഹുല്‍ ഗാന്ധിയും ഖര്‍ഗെയും സോണിയ ഗാന്ധിയുമായി ആശയവിനിമയം നടത്തും.
സംസ്ഥാന കോണ്‍ഗ്രസിലെ പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്നാണ് ഹൈക്കമാന്‍ഡിലെ ധാരണ. അച്ചടക്ക ലംഘനത്തിന്റെ അന്തരീക്ഷം ആവര്‍ത്തിക്കുന്നുണ്ടോയെന്നും നേതൃത്വം നിരീക്ഷിച്ചുവരികയാണ്. മത്സരത്തില്‍ നിന്ന് പിന്മാറാന്‍ മൂന്ന് നേതാക്കളും ഈ ഘട്ടത്തിലും തയ്യാറായിട്ടില്ലെന്നാണ് വിവരം.
Content Highlights: Senior Congress leader Ramesh Chennithala said the chief minister will be announced soon amid ongoing political discussions