

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പാമ്പുകടിയേറ്റ് മരിച്ച ദിക്ഷലിന്റെ വീടിന് സമീപം വീണ്ടും പാമ്പ്. ദിക്ഷലിന്റെ വീട് സന്ദര്‍ശിക്കാന്‍ എത്തിയ പാമ്പ് പിടുത്തക്കാരന്‍ രാജേഷ് തിരുവാമനയാണ് പാമ്പിനെ കണ്ടതും പിടികൂടിയതും. ദിക്ഷലിന്റെ വീടിന് സമീപത്ത് നിന്ന് രണ്ട് വീടുകള്‍ക്കപ്പുറം ആണ് മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത്.
കഴിഞ്ഞ ദിവസമായിരുന്നു ചിറയിൻകീഴിൽ എട്ട് വയസുകാരൻ ദിക്ഷൽ പാമ്പുകടിയേറ്റ് മരിച്ചത്.
ഉറങ്ങുന്നതിനിടെയായിരുന്നു ദിക്ഷലിന് പാമ്പുകടിയേറ്റത്. ചിറയിന്‍കീഴ് അഴൂരിലായിരുന്നു സംഭവം. മൂലയില്‍ വീട്ടില്‍ ദിലീപ്-അനു ദമ്പതികളുടെ മകനാണ് ദിക്ഷൽ. കാലിൽ എന്തോ കടിച്ചെന്ന് പറഞ്ഞ് കുട്ടി കരയുകയായിരുന്നു. ഉടന്‍ ചിറയിന്‍കീഴ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പിന്നാലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മരണത്തിന് പിന്നാലെ ആശുപത്രി അധികൃതർക്കെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു.
Content Highlights: A snake was captured near the house of Dikshal, who previously died from a snakebite. The incident has raised safety concerns among local residents in the area