

തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിന് മുന്നില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തില്‍ കയറിയതാണ് മരണകാരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ചവിട്ടേറ്റാണ് വാരിയെല്ല് ഒടിഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികള്‍ക്ക് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പൊലീസ് അറിയിച്ചു. ബാറിനുളളിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ പേരുണ്ടോ എന്നത് അന്വേഷിക്കും. പിടികൂടുമ്പോള്‍ പ്രതിയായ അനന്തുവിനൊപ്പം ഉണ്ടായിരുന്ന യുവാവിനുവേണ്ടിയും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളെ തിങ്കളാഴ്ച്ച കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും.
പ്രതികള്‍ സുമനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമിച്ചതെന്നാണ് എഫ്‌ഐആര്‍ റിപ്പോര്‍ട്ട്. ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായെന്നും എഫ്‌ഐആറില്‍ സൂചിപ്പിക്കുന്നു. സുമനെ അടിച്ച് റോഡില്‍ തള്ളിയിട്ട് നെഞ്ചിലും മുഖത്തും ഇടിച്ചും കഴുത്തിലും നെഞ്ചിലും പല പ്രാവശ്യം ചവിട്ടിയും കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രി വിഴിഞ്ഞത്തെ ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് സഹോദരങ്ങളായ അച്ചുവും അനന്തുവും ചേർന്ന് സുമനെ കൊലപ്പെടുത്തിയത്. ആദ്യം ബാറില്‍ വെച്ചും പിന്നീട് റോഡില്‍ വെച്ചും ഇവര്‍ സുമനെ മര്‍ദിച്ചു. അവശ നിലയിലായ സുമനെ റോഡില്‍ ഉപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞു. ഇതിനിടെ അതുവഴി വന്ന കാര്‍ യാത്രികന്‍ സുമനെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബാറില്‍ ഉള്ളവര്‍ നോക്കിനില്‍ക്കെയായിരുന്നു അക്രമം.
Content Highlights: Death due to broken rib entering the lung; Postmortem report in Vizhinjam murder case