ഭീഷണിയുടെ സ്വരം വിലപ്പോവില്ല, മതനേതാക്കൾക്കെതിരായ അധിക്ഷേപം വിശ്വാസികളെ മുറിപ്പെടുത്തും; പാലാ രൂപതാ ബിഷപ്പ്

'മതമേലധ്യക്ഷന്മാരെ മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച് പൊതുരംഗത്തുള്ളവര്‍ വിമര്‍ശിക്കുന്നത് വലിയ തെറ്റാണ്'

ഭീഷണിയുടെ സ്വരം വിലപ്പോവില്ല, മതനേതാക്കൾക്കെതിരായ അധിക്ഷേപം വിശ്വാസികളെ മുറിപ്പെടുത്തും; പാലാ രൂപതാ ബിഷപ്പ്
dot image

കോട്ടയം: പി സി ജോര്‍ജിനും ഷോണ്‍ ജോര്‍ജിനുമെതിരെ ആഞ്ഞടിച്ച് പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഭീഷണിയുടെ സ്വരം വിലപ്പോവില്ലെന്ന് അദ്ദേഹം പറഞ്ഞു. ദീപിക പറയുന്നത് സത്യം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറുവിലങ്ങാട് ജയ്ഗിരി പള്ളിയിലെ പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു ബിഷപ്പിൻ്റെ പ്രതികരണം..

മത നേതാക്കള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ വിശ്വാസികളുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നതാണ്. മതമേലധ്യക്ഷന്മാരെ മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച് പൊതുരംഗത്തുള്ളവര്‍ വിമര്‍ശിക്കുന്നത് വലിയ തെറ്റാണ്. ഇത്തരം നീക്കങ്ങള്‍ വിശ്വാസികളുടെ വികാരങ്ങളെ മാനിക്കാത്തതാണ്. എല്ലാ കാലത്തും വൈദികര്‍ ന്യൂട്രല്‍ ആയിരിക്കണം എന്ന വാദം നമ്മുടെ ഐഡന്റിറ്റി നഷ്ടപ്പെടുത്താനേ സഹായിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ഭീഷണിയുടെ സ്വരം തിരിച്ചറിയാന്‍ സഭയ്ക്കറിയാം. സത്യം സധൈര്യം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് തുടരും. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുന്ന സഭയെയും സത്യം മാത്രം പറയുന്ന ദീപിക പോലുള്ള മാധ്യമങ്ങളെയും ആക്ഷേപിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിലെല്ലാം വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാന്‍ പറഞ്ഞുവെന്നാണ് പി സി ജോര്‍ജ് ആരോപിച്ചത്. മര്യാദ കേടാണ് കാണിച്ചതെന്ന് പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സഭയ്ക്ക് ഗുണം ലഭിച്ചത് തന്നെ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

'ദീപിക'യിലെ ചില വ്യക്തികൾ രാഷ്ട്രീയം കളിക്കുകയാണ് എന്നും നിക്ഷേപകർക്ക് വേണ്ടി വാർത്തകൾ വളച്ചൊടിക്കുകയാണ് എന്നുമായിരുന്നു ഷോൺ ജോർജ് ആരോപിച്ചത്. സഭയുടെ മുഖപത്രം സഭയുടെ താത്പര്യങ്ങളാണ് സംരക്ഷിക്കേണ്ടത്. നിക്ഷേപകരുടെ താത്പര്യങ്ങൾ സംരക്ഷിക്കരുത്. നിക്ഷേപകർ എഡിറ്റോറിയൽ പോളിസിയിൽ ഇടപെടുന്നുണ്ടോ എന്നറിയാൻ സഭയുടെ മക്കളായ ഞങ്ങൾക്കെല്ലാം അവകാശമുണ്ട്. സഭയുടെ ആശങ്കകൾ എല്ലാം ബിജെപി അംഗീകരിച്ചു. എന്നാൽ ദീപികയിൽ വരുന്നത് കോൺഗ്രസ് പരസ്യങ്ങളാണ്. പിതാക്കന്മാരുടെ ലേബലിൽ യുഡിഎഫിന് വേണ്ടി ചിലർ വിടുപണി ചെയ്യുകയാണ്. ദീപിക ഇത് നിർത്തണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടിരുന്നു.

Content Highlights: Mar Joseph Kallarangatt against pc george and shone george

dot image
To advertise here,contact us
dot image