

കൊച്ചി: സംസ്ഥാനത്ത് വേനൽച്ചൂടിന് ആശ്വാസമായി മഴ പെയ്തു. വടക്ക്-മധ്യ കേരളത്തിലാണ് മഴ പെയ്തത്. മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളിൽ മഴ പെയ്തു. എന്നാൽ തെക്കൻ കേരളത്തിൽ മഴ ശക്തമായില്ല.
കോഴിക്കോട് കുറ്റ്യാടി ഉൾപ്പെടെയുള്ള മേഖലകളിൽ ശക്തമായ മഴയാണ് പെയ്തത്. ശക്തമായ കാറ്റും വീശി. പലയിടങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.കൊയിലാണ്ടിയിൽ മരക്കൊമ്പ് പൊട്ടിവീണ് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കവിലുംപാറ സ്വദേശി പവിത്രന്റെ ആയിരത്തോളം ഏത്തവാഴകൾ കാറ്റിൽ ഒടിഞ്ഞുവീണു.
മലപ്പുറം ഇടവണ്ണയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. 65കാരനായ പാലപ്പറ്റ സ്വദേശി കാരി ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുന്നതിനിടയ്ക്ക് ഇടിമിന്നലേക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല.
കണ്ണൂരിലും ശക്തമായ മഴയാണ് പെയ്തത്. വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകിവീഴുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. മേൽകൂരകൾ തകർന്നുവീണ് വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായി. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.
Content Highlights: Rainfall brought relief from the intense summer heat in Kerala, with showers reported in northern and central regions. Districts including Malappuram, Kozhikode, and Ernakulam experienced rain, leading to a noticeable drop in temperature and improved weather conditions.