

പത്തനംതിട്ട: ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മനെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് അടൂർ പ്രകാശ് എംപി. എന്നാൽ തലവിധി മോശമായതിനാൽ നടന്നില്ല എന്നും അടൂർ പ്രകാശ് വ്യക്തമാക്കി. മറിയ ഉമ്മൻ വേദിയിലിരിക്കെയായിരുന്നു അടൂർ പ്രകാശിന്റെ പരാമർശം.
കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി സതീഷ് കൊച്ചുപറമ്പിലിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കവെയായിരുന്നു അടൂർ പ്രകാശിന്റെ തുറന്നുപറച്ചിൽ. അടൂർ പ്രകാശ് പ്രസംഗിക്കുമ്പോഴായിരുന്നു മറിയ ഉമ്മൻ വേദിയിലേക്ക് കടന്നുവന്നത്. ആ സമയത്താണ് അദ്ദേഹം ഇത്തരത്തിൽ പ്രസ്താവിച്ചത്. തങ്ങൾ ചില കാര്യങ്ങളെല്ലാം ആലോചിച്ചതാണ് എന്നും പക്ഷെ തലവിധി മോശമായതിനാൽ നടന്നില്ല എന്നുമായിരുന്നു അടൂർ പ്രകാശ് പറഞ്ഞത്. മറിയ ഇത് കേട്ട് ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
തിരുവല്ല, കാഞ്ഞിരപ്പിള്ളി മണ്ഡലങ്ങളിലാണ് മറിയ ഉമ്മനെ കോൺഗ്രസ് നേതൃത്വം പരിഗണിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ ചാണ്ടി ഉമ്മൻ രംഗത്തുവന്നിരുന്നു. കുടുംബത്തിൽ നിന്ന് ഒരാൾ രാഷ്ട്രീയത്തിൽ മതി എന്നാണ് ഉമ്മൻ ചാണ്ടിയുടെ ആഗ്രഹമെന്നും മറിയ സ്ഥാനാർത്ഥിയായാൽ താൻ രാജിവെക്കും എന്നായിരുന്നു ചാണ്ടി ഉമ്മൻ പറഞ്ഞത്. മറിയക്ക് മത്സരിക്കണമെങ്കിൽ വേണമെങ്കിൽ താൻ പുതുപ്പള്ളി ഒഴിഞ്ഞുതരാമെന്നും ചാണ്ടി ഉമ്മൻ സൂചിപ്പിച്ചിരുന്നു. ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെയും ചാണ്ടി ഉമ്മൻ അറിയിച്ചിരുന്നു.
Content Highlights: Adoor Prakash says Maria Oommen planned to contest elections, but it didn’t happen due to unfavorable circumstances, highlighting Kerala Congress dynamics.