

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ഉടൻ സ്ഥാനാർത്ഥി പ്രഖ്യാപനങ്ങളിലേക്ക് കടക്കുമെന്നും ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുസ്ലിം ലീഗുമായി പ്രശ്നങ്ങൾ ഒന്നുമില്ല. അവർ ഒരു സീറ്റും കൂടുതൽ ചോദിച്ചിട്ടില്ലയെന്നും സീറ്റ് വെച്ച് മാറുന്നതെല്ലാം ഫൈനൽ ഘട്ടത്തിലാണെന്നും വി ഡി സതീശൻ പറഞ്ഞു. എംപിമാർ മത്സരിക്കണമോ വേണ്ടയോ എന്നത് ഹൈക്കമാന്റ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കെ സുധാകരന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് സതീശൻ ഒഴിഞ്ഞുമാറി. കെ സുധാകരന്റെ കാര്യത്തിൽ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.
കെ സുധാകരനുമായി സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കേരളം സെറ്റ് ആണ് ഞങ്ങളും സെറ്റ് ആണ്. ഞങ്ങൾ അധികാരത്തിൽ വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മുഖ്യമന്ത്രിയുടെ രണ്ട് പേജ് പരസ്യം കാണേണ്ടി വരില്ലല്ലോ. തെരഞ്ഞെടുപ്പിനായി യുഡിഎഫ് പൂര്‍ണ്ണ സജ്ജമാണ്. മുസ്ലിം ലീഗ് കോൺഗ്രസ് നിർണായക ഉഭയകക്ഷി ചർച്ച തുടങ്ങിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കും. ഇന്നാണ് ബംഗാള്‍ എസ്‌ഐആറില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള അവസാന സമയം. ഇതിന് പിന്നാലെ തീയതി പ്രഖ്യാപിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
Content Highlight : kerala assembly election 2026: V D Satheesan said there are no disputes in the UDF over seat sharing and that no party or leader is insisting on specific seats.