

പത്തനംതിട്ട: തിരുവല്ല സ്പാ ബലാത്സംഗക്കേസിലെ രണ്ട് പ്രതികള്‍ കീഴടങ്ങി. ഒളിവില്‍ ആയിരുന്ന കിരണും സജിനുമാണ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. പ്രതികളില്‍ ഒരാളായ തിരുവല്ല ചുമത്ര സ്വദേശി പ്രശോഭ് ഇന്ന് പിടിയിലായിരുന്നു. ഇതോടെ കേസിലെ ആറ് പ്രതികളും പൊലീസ് പിടിയിലായി.
ഫെബ്രുവരി ഒന്നിന് വൈകുന്നേരമായിരുന്നു തിരുവല്ലയിലെ സ്പായില്‍ ആറംഗ സംഘം അതിക്രമിച്ചുകയറിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കാപ്പ കേസ് പ്രതി സുബിന്‍ സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. നാല്‍പ്പതിനായിരം മുതല്‍ അമ്പതിനായിരം രൂപ വരെ പിരിവ് ആവശ്യപ്പെട്ടാണ് അക്രമി സംഘം സ്പായിലെത്തിയത്. ആദ്യഘട്ടത്തില്‍ പരാതി നല്‍കാന്‍ യുവതി തയ്യാറായിരുന്നില്ലെങ്കിലും പിന്നീട് കാര്യങ്ങള്‍ തുറന്നുപറയുകയും പരാതി നല്‍കുകയുമായിരുന്നു. പിന്നാലെ 'മരണ സുബിന്‍' എന്നറിയപ്പെടുന്ന സുബിന്‍ അലക്സാണ്ടര്‍ ചാക്കോ, ബെര്‍ലിന്‍ ദാസ്, വരുണ്‍ എന്നീ മൂന്നുപേരെ പൊലീസ് പിടികൂടിയിരുന്നു.
കേസില്‍ അന്വേഷണം അതിജീവിതയുടെ സഹപ്രവര്‍ത്തകയിലേക്കും നീണ്ടിരുന്നു. സംഭവം നടക്കുന്ന സമയത്ത് ഒരു സഹപ്രവര്‍ത്തക സ്പായിലുണ്ടായിരുന്നു. തന്നെ ക്രൂരമായി പീഡിപ്പിക്കുമ്പോഴും മര്‍ദിക്കുമ്പോഴും സഹപ്രവര്‍ത്തക ഇടപെട്ടില്ലെന്നും അവര്‍ ഗുണ്ടാസംഘത്തിലെ ചിലരോട് സൗഹൃദപരമായാണ് പെരുമാറിയതെന്നും അതിജീവിത പറഞ്ഞിരുന്നു. സഹപ്രവര്‍ത്തകയുടെ ഒരു ആണ്‍സുഹൃത്ത് ഉണ്ടെന്നും ഇയാള്‍ ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തിലെ അംഗമാണെന്നും അതിജീവിത മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം, തിരുവല്ലയിലെ സംഭവത്തിന് പിന്നാലെ തിരുവനന്തപുരത്തെ സ്പാ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 17 അനധികൃത കേന്ദ്രങ്ങളാണ് കണ്ടെത്തിയത്. 130-ലധികം സ്പാ, മസാജ് കേന്ദ്രങ്ങളാണ് കോര്‍പ്പറേഷന്‍ പരിധിയിലുളളത്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. സ്പാ, മസാജ് സെന്ററുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്ക് മാത്രമാകും ഇനി ലൈസന്‍സ് നല്‍കുക.
Content Highlights: Thiruvalla Spa sexual assault case Two accused surrender