

പത്തനംതിട്ട: സ്വർണക്കൊള്ളയ്ക്ക് പുറമെ ശബരിമലയിലെ മറ്റ് സാമ്പത്തിക ക്രമക്കേടുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകളിൽ അടക്കം ക്രമക്കേട് ഉണ്ടെന്ന് വിവരം ലഭിച്ചതായി ഇ ഡി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഇ ഡി നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിൽ ക്രമക്കേട് വെളിവായതായി ഇ ഡി കണ്ടെത്തിയിരുന്നു. ആചാരവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളിലും ക്രമക്കേട് നടന്നുവെന്ന വിവരവും ഇ ഡിക്ക് ലഭിച്ചിട്ടുണ്ട്. തട്ടിപ്പിലൂടെ ലഭിച്ച പണം ആർക്കൊക്കെ ലഭിച്ചുവെന്ന് കണ്ടെത്താനുള്ള പരിശോധന തുടരുകയാണെന്ന് ഇ ഡി വ്യക്തമാക്കി.
അതേസമയം സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രതികളുടെ വീടുകളിലടക്കം 21 ഇടങ്ങളിൽ ഇ ഡിയുടെ പരിശോധന തുടരുകയാണ്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ തിരുവനന്തപുരത്തെ പുളിമാത്തെ വീട്ടിലും മുൻ ദേവസ്വം കമ്മീഷണറും ദേവസ്വം പ്രസിഡൻറുമായ എൻ വാസുവിന്റെ തിരുവനന്തപുരം പേട്ടയിലെ വീട്ടിലും ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുകയാണ്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലും സ്വർണവ്യാപാരി ഗോവർദ്ധന്റെ ബെല്ലാരിയിലെ വീട്ടിലും ഇ ഡി ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്.
ബെംഗളൂരുവിലെ സ്മാർട്ട് ക്രിയേഷൻസ് ഓഫീസ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തും പരിശോധന നടക്കുന്നുണ്ട്. പ്രതികളുടെ ആസ്തികൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇ ഡിയുടെ കൊച്ചി, കോഴിക്കോട്, ബെംഗളൂരു യൂണിറ്റുകളാണ് പരിശോധന നടത്തുന്നത്. തിരുവനന്തപുരത്ത് മാത്രം മൂന്ന് ഇടങ്ങളിലാണ് പരിശോധന.
Content Highlights: Enforcement Directorate to expand the investigation to other financial irregularities at Sabarimala