

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ സംവിധായകനും മുന്‍ എംഎല്‍എയുമായ പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ ഹാജരാവുകയായിരുന്നു. അറസ്റ്റ് ചെയ്താല്‍ ജാമ്യം അനുവദിക്കണം എന്നായിരുന്നു കോടതിയുടെ നിര്‍ദേശം. ചോദ്യംചെയ്യലില്‍ കുഞ്ഞുമുഹമ്മദ് കുറ്റം നിഷേധിച്ചു.
ചലച്ചിത്ര പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ പി ടി കുഞ്ഞുമുഹമ്മദിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നത് വരെ പൊലീസ് പി ടി കുഞ്ഞുമുഹമ്മദിനെ ചോദ്യംചെയ്തിരുന്നില്ല.
പരാതിയിൽ സൂചിപ്പിച്ച സമയത്ത് ഇരുവരും ഹോട്ടലിൽ ഉണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു. ഐഎഫ്എഫ്‌കെ സ്ക്രീനിങ്ങുമായി ബന്ധപ്പെട്ട ചർച്ചയ്‌ക്കെന്ന പേരിൽ തലസ്ഥാനത്തെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി ചലച്ചിത്ര പ്രവർത്തകയെ പി ടി കുഞ്ഞുമുഹമ്മദ് കടന്നുപിടിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. കേസിൽ ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.
Content Highlights: Sexual assault case; PT Kunjumuhammed arrested and released