

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ തനിക്കെതിരെ നടക്കുന്നത് വലിയ സൈബർ ആക്രമണമെന്ന് അതിജീവിതയുടെ അഭിഭാഷകയായ അഡ്വ.ടിബി മിനി. 'തനിക്കെതിരെയി വ്യാപകമായ സൈബർ ആക്രമണമാണ് നടക്കുന്നത്. പച്ചക്കള്ളങ്ങളാണ് പറയുന്നത്. അതില്‍ ചില സംഘടനകളും മറുനാടന്‍ മലയാളി പോലുള്ള ചാനലുകളുമുണ്ട്. അവിടെ ഇരുന്ന് മറുനാടന്‍ മലയാളി പച്ചക്കള്ളം അടിച്ച് വിടുകയാണ്. ഇതൊക്കെ എന്ത് മാധ്യമപ്രവർത്തനമാണ്. ഇത്രയും വർഷത്തോളും ഒറ്റക്ക് നിന്നുകൊണ്ടാണ് ഈ കേസില്‍ പൊരുതുന്നത്. മാധ്യമങ്ങള്‍ എന്നെ സഹായിച്ചില്ലെന്ന് ഞാന്‍ പറയില്ല' അഡ്വ. ടിബി മിനി പറഞ്ഞു.
കുറ്റക്കാർ ആരാണെന്നും നിരപരാധികള്‍ ആരാണെന്നും ആരുടെ കുറ്റമാണ് തെളിയിക്കപ്പെടാതെ പോയതെന്നും കോടതി പറഞ്ഞ് കഴിഞ്ഞു. ഇനിയുള്ളത് കുറ്റക്കാർക്ക് എന്ത് ശിക്ഷ കിട്ടും എന്നതാണ്. ഓരോരുത്തർക്കും അവർ ചെയ്ത കുറ്റത്തിന് അനുസരിച്ചുള്ള ശിക്ഷ വിധിക്കും. പള്‍സർ സുനിക്ക് പത്ത് വർഷമാണെങ്കില്‍ അതില്‍ ഏഴ് വർഷം റിമാന്‍ഡ് തടവുകാരനായി ശിക്ഷ അനുഭവിച്ചതായി കണക്കാക്കും. മെമ്മറി കാർഡ് ചോർന്ന വിഷയത്തില്‍ കോടതി എന്ത് പറയും എന്നാണ് ഞാന്‍ നോക്കുന്നതെന്നും അവർ വ്യക്തമാക്കി.
കേരളത്തിലെ ഒട്ടുമിക്ക യൂട്യൂബേഴ്സിനേയും വിലക്കെടുത്ത് അക്രമിച്ചുകൊണ്ടിരിക്കുകയാണ്. വ്യക്തിപരമായ അധിക്ഷേപമാണ്. നഴ്സുമാരുടെ സമരവുമായി ബന്ധപ്പെട്ട് അടക്കം പച്ചക്കള്ളം പറയുന്നു. അവർക്കുവേണ്ടി നാല് വർഷത്തോളം രാപ്പകല്‍ പണിയെടുത്ത ഒരാളാണ്. ഇന്ന് നഴ്സുമാർക്ക് എന്തെങ്കിലും അവകാശം കിട്ടിയിട്ടുണ്ടെങ്കില്‍ അത് എന്‍റെ യുദ്ധം കൊണ്ട് കൂടി കിട്ടിയതാണ്. ഞാന്‍ മാത്രമല്ല, സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളായ സിഐടിയു, ഐഎന്‍ടിയുസി തുടങ്ങിയവരൊക്കെ പൊരുതി നേടിയെടുത്തതാണെന്നും ടിബി മിനി ഓർമ്മിപ്പിച്ചു.
ഇപ്പോള്‍ പലരും അതിജീവിതക്കെതിരായി ദിലീപിനോടൊപ്പം ചേരുകയാണ്. എന്നെ ഇല്ലതാക്കുക എന്ന് പറഞ്ഞാല്‍ അതിന്‍റെ അർത്ഥം എന്താണ്. അതിജീവിതയ്ക്ക് എന്നെപ്പോലെ പുറത്ത് വന്ന് പോരാടാന്‍ സാധിക്കുമോ. നാളെ ഞാന്‍ ഉണ്ടാവുമോ എന്ന് കാത്തിരുന്നത് കാണാം. മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നത് പച്ചക്കള്ളമാണ്. ഇന്ന് എനിക്ക് എല്ലാം തുറന്ന് പറയാന്‍ സാധിക്കില്ല. പക്ഷെ ഇന്നത്തോടെ എന്‍റെ വക്കാലത്ത് കഴിയും. നാളെ മുതല്‍ ഞാന്‍ അഡ്വ. ടിബി മിനിയാണ്. അതുകൊണ്ട് നിങ്ങളെ അഭിമുഖീകരിക്കുന്നതിനും നിയമപരമായ തടസ്സങ്ങളുമില്ല.
സിനിമ മേഖലയിലെ നിർമ്മാതാക്കളും തിയേറ്റർ മുതലാളിമാരും സംവിധായകരുമൊക്കെ ദിലീപിന്‍റെ പക്ഷമാണ്. അതിജീവിതയ്ക്കൊപ്പം ആരാണുള്ളത്. കോടതി അംഗീകരിച്ചാലും ഇല്ലെങ്കിലും ദിലീപിനെതിരായ 100 ശതമാനം തെളിവുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.