
കൊച്ചി: എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയിലെ കലാസൃഷ്ടി കീറി നശിപ്പിച്ചു. നോര്‍വീജിയന്‍ കലാകാരി ഹനാന്‍ ബെനാമിറിന്റെ കലാസൃഷ്ടികളാണ് രാത്രി ഏഴുമണിയോടെ രണ്ടംഗ സംഘം കീറി എറിഞ്ഞത്. കലാസൃഷ്ടിയില്‍ തെറി വാക്കുകളുണ്ടെന്ന് ആരോപിച്ചായിരുന്നു അതിക്രമം. മലയാളി കലാകാരനായ ഹോചിമിനാണ് മറ്റൊരാള്‍ക്കൊപ്പം എത്തി ചിത്രങ്ങള്‍ നശിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ എം എല്‍ ജോണി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു.
ദർബാർ ഹാൾ കലാകേന്ദ്രത്തിൽ നടക്കുന്ന 'അന്യവൽകൃത ഭൂമിശാസ്ത്രങ്ങൾ' (എസ്ട്രേഞ്ച്ഡ് ജ്യോഗ്രഫീസ്) പ്രദർശനത്തിൻ്റെ പേരിൽ കേരള ലളിതകലാ അക്കാദമിക്കെതിരെ വിമർശനം ചൂടുപിടിക്കുന്നതിനിടെയാണ് 'ഗോ ഈറ്റ് യുവർ ഡാഡ്' എന്ന ലിനോകട്ട് സൃഷ്ടി അതിക്രമികൾ കീറി എറിഞ്ഞത്. നോർവേയിലെ തീവ്രവലതുപക്ഷ വിഭാഗത്തിൽ നിന്നു നേരിട്ട വിദ്വേഷപരമായ പ്രസ്താവനകൾ ചേർത്ത് 2021ൽ സിൽക്കിൽ ചെയ്ത് 'ദ് നോർവീജിയൻ ആർട്ടിസ്‌റ്റിക് കാനൻ' ആണ് ഹനാന്റെ പ്രദർശനത്തിൽ പ്രധാനം.
എന്നാൽ ഇക്കാര്യത്തിൽ വീഴ്‌ച സംഭവിച്ചിട്ടില്ലെന്നായിരുന്നു ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്തിന്റെ പ്രതികരണം. 'കലാസൃഷ്ടിയിൽ ഇത്തരം ഉള്ളടക്കമുണ്ടെങ്കിൽ അതു സംബന്ധിച്ച സൂചന നൽകണമെന്നാണ് രീതി. ദർബാർ ഹാളിൽ ഇതിന്റെ അറിയിപ്പുവച്ചിട്ടുണ്ട്. ഒരു രാജ്യാന്തര കലാകാരന്റെ സൃഷ്ടി സെൻസർ ചെയ്യുകയെന്നത് അക്കാദമിയുടെ അധികാരത്തിനു കീഴിലുള്ള കാര്യവുമല്ല' മുരളി ചീരോത്ത് വ്യക്തമാക്കിയിരുന്നു.
Content Highlight; Artwork at Ernakulam Durbar Hall Art Gallery torn and destroyed