
കൊച്ചി: തമ്മിൽ തല്ലി സംസ്ഥാന കോൺഗ്രസ്സിലെ സൈബർ പോരാളികൾ. വി ഡി സതീശൻ - ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ പക്ഷങ്ങൾ തമ്മിലാണ് തർക്കം. രാഹുൽ മാങ്കൂട്ടത്തിലിനെ എതിർത്തും അനുകൂലിച്ചും സൈബർ പോരാളികൾ ചേരിതിരിഞ്ഞ് പോരടിക്കുമ്പോഴും ഇടപെടാതെ നില്‍ക്കുകയാണ് കെപിസിസി നേതൃത്വം.
ലൈംഗിക അതിക്രമ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ കുടുങ്ങിയതിന് പിന്നാലെയാണ് സൈബറിടത്തിൽ തമ്മിലടി തുടങ്ങിയത്. രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറഞ്ഞ നേതാക്കൾക്ക് നേരെയായിരുന്നു ആദ്യം സൈബർ ആക്രമണം. പിന്നീട് പ്രതിപക്ഷ നേതാവ് വി ഡി സതീശനായി ഷാഫി - രാഹുൽ പക്ഷത്തിന്റെ മുഖ്യ ശത്രു. കെപിസിസി ഡിജിറ്റൽ മീഡിയ വിഭാഗത്തിലെ ചില അംഗങ്ങളുടെ നേതൃത്വത്തിലാണ് കടന്നാക്രമണം. ബിഹാർ - ബിഡി പോസ്റ്റിൽ ഡിജിറ്റൽ മീഡിയ വിഭാഗത്തെ വി.ഡി സതീശൻ തള്ളിയതോടെ സൈബർ ആക്രമണം കടുത്തു.
വിഡി സതീശൻ പക്ഷവും പോരിനിറങ്ങിയതോടെ സാമൂഹ്യ മാധ്യമങ്ങളിൽ കോൺഗ്രസ് സൈബർ പോരാളികൾ തമ്മിൽ തർക്കം രൂക്ഷമാവുകയാണ്. ഉമ്മൻചാണ്ടി സർക്കാറിനെ വിഡി സതീശൻ വിമർശിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ ഷാഫി -രാഹുൽ പക്ഷം പ്രചരിപ്പിക്കുന്നുണ്ട്. അതിനിടയിൽഇതേ സംഘം രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായ പ്രചാരണവും തുടങ്ങിയിട്ടുണ്ട്. സ്ത്രീപക്ഷ നിലപാടെടുത്ത നേതാക്കളെ ഒറ്റ തിരിഞ്ഞ് ആക്രമിച്ച സാഹചര്യത്തിൽ കെപിസിസി ഡിജിറ്റൽ മീഡിയ വിഭാഗം പിരിച്ചുവിടണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഷാഫി രാഹുൽ പക്ഷം ഡിജിറ്റൽ മീഡിയ ഹൈജാക്ക് ചെയ്തെന്ന ആക്ഷേപവും കോൺഗ്രസിൽ ശക്തമാണ്. ഈ സാഹചര്യത്തിൽ ഡിജിറ്റൽ മീഡിയ വിഭാഗം പുനഃസംഘടിപ്പിക്കാനാണ് കെപിസിസി തീരുമാനം.
Content Highlights:Cyber warriors in the state Congress clash with each other