'രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് കാല് കുത്താൻ അനുവദിക്കില്ല'; എംഎൽഎ ഓഫീസിന് മുന്നിൽ എസ്എഫ്‌ഐയുടെ പ്രതിഷേധം

ഏറ്റവും ദൗര്‍ഭാഗ്യകരമായാണ് എസ്എഫ്‌ഐക്ക് ഇത്തരത്തിലൊരു സമരം ഏറ്റെടുക്കേണ്ടിവന്നതെന്ന് എസ്എഫ്‌ഐ പാലക്കാട് ജില്ലാ സെക്രട്ടറി പറഞ്ഞു

dot image

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി എസ്എഫ്‌ഐ. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ എംഎല്‍എ ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രദേശത്ത് പൊലീസ് വന്‍ സുരക്ഷ ഒരുക്കുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്‌തെങ്കിലും അതിനെ മറികടന്ന് പ്രവര്‍ത്തകര്‍ എംഎല്‍എ ഓഫീസിന് മുന്നിലെത്തി പ്രതിഷേധിച്ചു. അത്ര എളുപ്പത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് കാല് കുത്താന്‍ അനുവദിക്കില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

ഇന്ന് വൈകിട്ടോടെയാണ് എംഎല്‍എ ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. എംഎല്‍എ ഓഫീസിന് മുന്നില്‍ ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ അതിനെ മറികടന്നു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ സ്ഥലത്ത് സംഘര്‍ഷം ഉടലെടുത്തു. ബാരിക്കേഡും ജലപീരങ്കിയും മറികടന്ന് പ്രവര്‍ത്തകര്‍ എംഎല്‍എ ഓഫീസിന് മുന്നിലെത്തി. എംഎല്‍എ ഓഫീസിന് അകത്തയേക്ക് പ്രവര്‍ത്തകര്‍ കയറാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. ഓഫീസിന് അകത്ത് കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്പടിച്ചിരുന്നു. പാലക്കാട് അഡീഷണല്‍ എസ്പി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ടായിരുന്നു. പിരിഞ്ഞുപോകാന്‍ തയ്യാറാകാതെ പ്രവര്‍ത്തകര്‍ രാഹുലിനെതിരെ മുദ്രാവാക്യമുയര്‍ത്തി. ഏറ്റവും ദൗര്‍ഭാഗ്യകരമായാണ് എസ്എഫ്‌ഐക്ക് ഇത്തരത്തിലൊരു സമരം ഏറ്റെടുക്കേണ്ടിവന്നതെന്ന് എസ്എഫ്‌ഐ പാലക്കാട് ജില്ലാ സെക്രട്ടറി വിപിന്‍ പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു എംഎല്‍എ പീഡനവീരനാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു.

കഴിഞ്ഞ ദിവസം യുവ നേതാവിനെതിരെ മാധ്യമപ്രവര്‍ത്തകയും അഭിനേതാവുമായി റിനി ആന്‍ ജോര്‍ജ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തക പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു നേതാവിനെ പരിചയപ്പെട്ടത്. സൗഹൃദത്തിലായി കുറച്ചുനാളായപ്പോള്‍ തന്നെ അയാള്‍ തന്നോട് മോശമായി പെരുമാറി. അപ്പോള്‍ തന്നെ അയാളോട് രൂക്ഷമായി പ്രതികരിച്ചിരുന്നു. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകരുതെന്ന് ഉപദേശിച്ചു. 'ഹു കെയര്‍' എന്നതായിരുന്നു ആറ്റിറ്റിയൂഡ്. ഇതേപ്പറ്റി പല നേതാക്കളോടും പരാതിപ്പെട്ടിരുന്നു. അവര്‍ക്കും ഹു കെയര്‍ എന്ന ആറ്റിറ്റിയൂഡായിരുന്നുവെന്നും റിനി പറഞ്ഞിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലാണോ ആ നേതാവ് എന്ന ചോദ്യത്തിന് റിനി മറുപടി നല്‍കിയിരുന്നില്ല. ആ നേതാവ് ഉള്‍പ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിലെ മറ്റ് നേതാക്കളുമായി നല്ല ബന്ധമാണുള്ളതെന്നും അതുകൊണ്ട് പേര് പറയുന്നില്ലെന്നുമായിരുന്നു റിനി പറഞ്ഞത്.

ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തക തുറന്നുകാട്ടിയ വ്യക്തി രാഹുല്‍ മാങ്കൂട്ടത്തിലാണെന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു. തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കര്‍ പറഞ്ഞത്. സംഭവം വലിയ വിവാദമായി മാറി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കള്‍ രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം അടക്കം പുറത്തുവന്നിരുന്നു. ഹൈക്കമാന്‍ഡും കൈയൊഴിഞ്ഞതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുകയായിരുന്നു.

Content Highlights- SFI organized protest march against rahul mamkootathil to mla office in palakkad

dot image
To advertise here,contact us
dot image