'ഭര്‍ത്താവിന് സംശയം, മദ്യപിച്ചെത്തി മര്‍ദിക്കും'; മാറാട് സ്വദേശിനിയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം

ബന്ധം ഉപേക്ഷിക്കണമെന്ന് നിരവധി തവണ പറഞ്ഞിരുന്നുവെന്ന് യുവതിയുടെ കുടുംബം

dot image

കോഴിക്കോട്: മാറാട് സ്വദേശിയായ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിനെതിരെ ഷിംനയുടെ കുടുംബം. മരിച്ച ഷിംനയെ മദ്യപിച്ചെത്തി ഭര്‍ത്താവ് പ്രശാന്ത് ഉപദ്രവിക്കാറുണ്ടെന്ന് കുടുംബം പറഞ്ഞു. ഇന്നലെ വീട്ടില്‍ വിളിച്ച് അമ്മയുമായി ഷിംന സംസാരിച്ചിരുന്നുവെന്നും അതിന് ശേഷം ഭര്‍ത്താവുമായി പ്രശ്‌നമുണ്ടായെന്നും കുടുംബം ആരോപിക്കുന്നു.

'പിന്നാലെയാണ് മുറിയില്‍ പോയി ആത്മഹത്യ ചെയ്തത്. മുന്‍പും ഷിംന ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. ബന്ധം ഉപേക്ഷിക്കണമെന്ന് ഞങ്ങള്‍ നിരവധി തവണ പറഞ്ഞിരുന്നു. എന്നാല്‍ ഷിംന കൂട്ടാക്കിയില്ല. സംശയം കാരണമാണ് ഷിംനയെ ഉപദ്രവിക്കാറുള്ളത്', കുടുംബം പറയുന്നു. മരണത്തില്‍ ഭര്‍ത്താവിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാറാട് പൊലീസില്‍ പരാതി നല്‍കിയെന്ന് യുവതിയുടെ അമ്മാവന്‍ രാജു വ്യക്തമാക്കി.

ഇന്നലെ രാത്രിയോടെയാണ് ഷിംനയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കുടുംബ വഴക്കിനെത്തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രശാന്ത് മദ്യപാനി ആയിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞിരുന്നു. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Marad women death family against Husband

dot image
To advertise here,contact us
dot image