ആൻ്റോ ആൻ്റണി എംപിക്ക് മധുരം നല്‍കി എസ്ഡിപിഐ നേതാക്കള്‍: രാഷ്ട്രീയ സഹകരണമായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് എംപി

'തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഞാന്‍ എല്ലാവരുടെയും എംപിയാണ്. എസ്ഡിപിഐ നേതൃത്വം ഓഫീസിലേക്ക് വന്ന് മധുരം തരികയായിരുന്നു. അത് സ്വീകരിച്ചത് രാഷ്ട്രീയ സഹകരണമായി വ്യാഖ്യാനിക്കേണ്ടതില്ല' ആൻ്റോ ആൻ്റണി പറഞ്ഞു

dot image

പത്തനംതിട്ട: ആൻ്റോ ആൻ്റണി എംപിക്ക് മധുരം നല്‍കി എസ്ഡിപിഐ നേതാക്കള്‍. എസ്ഡിപിഐ സ്ഥാപകദിനത്തില്‍ എംപിയുടെ പത്തനംതിട്ടയിലെ ഓഫീസിലെത്തിയായിരുന്നു മധുരം നല്‍കിയത്. എംപി മധുരം വാങ്ങി കഴിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ 21-ാം തീയതിയായിരുന്നു സംഭവം. എസ്ഡിപിഐയുടെ സ്ഥാപകദിനമായ 21-ന് പത്തനംതിട്ടയിലെ എംപി ഓഫീസില്‍ നേരിട്ടെത്തിയാണ് എസ്ഡിപിഐ ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഷിദും പ്രവര്‍ത്തകരും എംപിക്ക് ലഡു നല്‍കിയത്. നേതാക്കള്‍ വരുന്നതിന്റെയും മധുരം നല്‍കുന്നതിന്റെയും വീഡിയോ ഷൂട്ട് ചെയ്യുകയും റീലായി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

അതേസമയം, വിവാദത്തില്‍ പ്രതികരണവുമായി ആന്റോ ആന്റണി എംപി രംഗത്തെത്തി. തൻ്റെ മണ്ഡലത്തിലെ ആളുകളാണ് മധുരവുമായി വന്നതെന്നും ഓഫീസിലേക്ക് ആര്‍ക്കും വരാമെന്നും ആന്റോ ആന്റണി പറഞ്ഞു. 'സമൂഹത്തിലുളള ഏത് സംഘടനകളും വ്യക്തികളും ഓഫീസില്‍ വരാറുണ്ട്. എല്ലാവരുമായും നല്ല ബന്ധമാണുളളത്. അവര്‍ ഓഫീസിലെത്തി മധുരം തന്നത് ഞാന്‍ സ്വീകരിച്ചു. അതിലെന്താണ് കുഴപ്പം? എന്റെ മണ്ഡലത്തിലെ ആളുകളാണ് ഓഫീസിലേക്ക് വന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഞാന്‍ എല്ലാവരുടെയും എംപിയാണ്. എസ്ഡിപി ഐ നേതൃത്വം ഓഫീസിലേക്ക് വന്ന് മധുരം തരികയായിരുന്നു. അത് സ്വീകരിച്ചത് രാഷ്ട്രീയ സഹകരണമായി വ്യാഖ്യാനിക്കേണ്ടതില്ല'- ആന്റോ ആന്റണി പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി പോലുളള വര്‍ഗീയ കക്ഷികളുമായി യുഡിഎഫ് സഖ്യം ചേരുകയാണെന്ന് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ബിജെപിയുടെയും എസ്ഡിപി ഐയുടെയും വോട്ടുകള്‍ വലിയ തോതില്‍ യുഡിഎഫിന് ലഭിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ആരോപിച്ചിരുന്നു. അതിനുപിന്നാലെയാണ് എസ്ഡിപിഐയില്‍ നിന്ന് ആൻ്റോ ആൻ്റണി മധുരം സ്വീകരിച്ച സംഭവം പുറത്തുവന്നിരിക്കുന്നത്.

Content Highlights: SDPI leaders share sweet with anto antony mp on sdpi foundation day controversy

dot image
To advertise here,contact us
dot image