'അൻവറിനെ കൂട്ടാതിരുന്നതല്ലല്ലോ, കൂടാതിരുന്നതല്ലേ';അൻവറിന്റെ കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് സണ്ണി ജോസഫ്

ഇത്രയും വോട്ട് കിട്ടുന്നയാളെ തള്ളാന്‍ കഴിയില്ലല്ലോയെന്നും സണ്ണി ജോസഫ്

dot image

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനെ യുഡിഎഫിലേക്ക് പ്രവേശിപ്പിക്കുമെന്ന സൂചന നല്‍കി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അന്‍വര്‍ ശക്തമായ ഫാക്ടറല്ലെങ്കിലും ചെറിയ ഫാക്ടറാണെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി നേടിയതിനേക്കാള്‍ വോട്ട് അന്‍വര്‍ പിടിച്ചെന്നും അത് യാഥാര്‍ത്ഥ്യമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

'അന്‍വര്‍ ഒമ്പത് വര്‍ഷക്കാലം എംഎല്‍എയായിരുന്നു. സര്‍ക്കാരിനെതിരെ ശക്തമായ കാര്യങ്ങള്‍ ഉയര്‍ത്തി രാജി വെച്ചു. അന്‍വറിന് കുറച്ച് ആളുകളുമായി ബന്ധമുണ്ടെന്ന് ജനങ്ങള്‍ തെളിയിച്ചു', അദ്ദേഹം പറഞ്ഞു. അന്‍വറിനെ യുഡിഎഫിലേക്ക് കൂട്ടാതിരുന്നതല്ലല്ലോ, കൂടാതിരുന്നതല്ലേയെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സണ്ണി ജോസഫ് മറുപടി പറഞ്ഞു.

അന്‍വറിന്റെ കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഇത്രയും വോട്ട് കിട്ടുന്നയാളെ തള്ളാന്‍ കഴിയില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. 'അന്‍വറിനെ തള്ളുമോ, കൊള്ളേുമോയെന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. വാതിലിന് താക്കോല്‍ തുറക്കാനും അടക്കാനുമുള്ളതാണ്', അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് രണ്ട് തവണ തുടര്‍ച്ചയായി ജയിച്ച മണ്ഡലത്തില്‍ നല്ല ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിക്കുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞു. യുഡിഎഫ് പ്രതീക്ഷിച്ച വോട്ടിനേക്കാള്‍ വലിയ വ്യത്യാസമില്ലെന്നും ഭരണവിരുദ്ധ ജനവികാരത്തിന്റെ ശക്തമായ പ്രതിഫലനമാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എട്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ അന്‍വറിന് 10461 വോട്ടാണ് ലഭിച്ചത്. നിലവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് 6585 വോട്ടുകള്‍ക്ക് മുന്നിലാണ്. എട്ടാം റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍, ആര്യാടന്‍ ഷൗക്കത്ത്- 32117, എം സ്വരാജ്-26543, മോഹന്‍ ജോര്‍ജ്-3317 എന്നിങ്ങനെയാണ് ആകെ വോട്ട് നില. സ്വന്തം പഞ്ചായത്തായ പോത്തുക്കല്ലില്‍ സ്വരാജിന് 146 വോട്ടിന്റെ ലീഡ് മാത്രമാണ് നേടാനായത്.

Content Highlights: Sunny Joseph about P V Anvar vote in Nilambur By Election

dot image
To advertise here,contact us
dot image