'പരാജയപ്പെട്ട് തങ്ങള്‍ പിന്തിരിയില്ല, വര്‍ഗീയതയോടും സംഘപരിവാറിനോടും കീഴടങ്ങാതെ തലയുയർത്തി നിൽക്കും'; എ എ റഹീം

പരാജയപ്പെട്ട് തങ്ങള്‍ പിന്തിരിയില്ലായെന്നും തോല്‍വിയെ വിലയിരുത്തി പൊരുതി മുന്നേറുമെന്നും എ എ റഹീം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു

dot image

കൊച്ചി: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തിലെ എല്‍ഡിഎഫ് തോല്‍വിയില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എ എ റഹീം. പരാജയപ്പെട്ട് തങ്ങള്‍ പിന്തിരിയില്ലായെന്നും തോല്‍വിയെ വിലയിരുത്തി പൊരുതി മുന്നേറുമെന്നും എ എ റഹീം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

'വര്‍ഗീയതയോടും സംഘപരിവാറിനോടും ഒരിഞ്ചു പോലും കീഴടങ്ങാതെ ഇടതുപക്ഷം തലയുയര്‍ത്തി നില്‍ക്കും.ജനങ്ങളില്‍ നിന്നും പഠിക്കും,കൂടുതല്‍ കരുത്തോടെ പരാജയത്തെ മറികടക്കും. ജനക്ഷേമവും വികസനവും തുടരും.ജനങ്ങളാണ് ഇന്നലെയും ഇനി നാളെയും വിധികര്‍ത്താക്കള്‍.' റഹീം ഫേസ്ബുക്കില്‍ കുറിച്ചു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 11,077 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം. 77,737 വോട്ടുകളാണ് ആര്യാടന്‍ ഷൗക്കത്ത് ആകെ നേടിയത്. എം സ്വരാജ് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി വി അന്‍വര്‍ 19,760 വോട്ടുകളും നേടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജിന് ലഭിച്ചത് 8,648 വോട്ടുകളായിരുന്നു.

ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് സ്ഥാനാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. പ്രതീക്ഷിച്ച ഭൂരിപക്ഷമാണെന്നായിരുന്നു ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചത്. അവഗണനയേറ്റ നിലമ്പൂരുകാരുടെ വിജയമാണിതെന്നും ഷൗക്കത്ത് പറഞ്ഞിരുന്നു. ആര്യാടന്‍ ഷൗക്കത്തിന് അഭിനന്ദം അറിയിച്ചുകൊണ്ടായിരുന്നു എം സ്വരാജ് പ്രതികരിച്ചത്. ആര്യാടന്‍ ഷൗക്കത്തിന് മണ്ഡലത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെയെന്നായിരുന്നു സ്വരാജ് പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ നിന്ന് ഉള്‍ക്കൊള്ളേണ്ടതെല്ലാം ഉള്‍ക്കൊള്ളുമെന്നും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. പിടിച്ചത് പിണറായിസത്തിനെതിരായ വോട്ടാണെന്നും ചോര്‍ന്നത് എല്‍ഡിഎഫില്‍ നിന്നാണെന്നുമായിരുന്നു പി വി അന്‍വര്‍ പറഞ്ഞത്.

Content Highlights- DYFI All India President A. A. Rahim reacted to the LDF defeat in the Nilambur by-election results.

dot image
To advertise here,contact us
dot image