'അടിയും ഇടിയും വെടിയും ഏറ്റിട്ടും തളർന്നിട്ടില്ല,എന്നിട്ടാണോ സൈബർ ആക്രമണം;ഈ 'തള്ളച്ചി' എന്നും പാർട്ടിക്കൊപ്പം'

വിവരമില്ലാത്തവര്‍ എന്തെങ്കിലും പറഞ്ഞെങ്കില്‍ അവരോട് ക്ഷമിക്കുന്നുവെന്നും നിലമ്പൂര്‍ ആയിഷ

dot image

മലപ്പുറം: സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് നാടക-സാമൂഹിക പ്രവര്‍ത്തക നിലമ്പൂര്‍ ആയിഷ. അടിയും ഇടിയും ഏറ്റിട്ടും തളര്‍ന്നിട്ടില്ലെന്നും എന്നിട്ടാണോ സൈബര്‍ ആക്രമണമെന്നും നിലമ്പൂര്‍ ആയിഷ ഫേസ്ബുക്കില്‍ കുറിച്ചു. അന്നും ഇന്നും 'ഈ തള്ളച്ചി' പാര്‍ട്ടിയോടൊപ്പം തന്നെയാണെന്നും ആയിഷ മറുപടി നല്‍കി.

'1950 കളിലാണ് എന്റെ നാടക പ്രവേശനം, അത് പാര്‍ട്ടിയെ വളര്‍ത്താന്‍ ഉള്ള നാടകങ്ങള്‍ കൂടിയായിരുന്നു. അന്നത്തെ കാലത്ത് പട്ടിണിയും അടിയും ഇടിയും വെടിയും എല്ലാം ഏറ്റിട്ടും തളര്‍ന്നിട്ടില്ല. എന്നിട്ടാണോ ഇന്നത്തെ കാലത്തെ ഈ സൈബര്‍ ആക്രമണം. അന്നും ഇന്നും എന്നും ഈ 'തള്ളച്ചി' പാര്‍ട്ടിയോടൊപ്പം തന്നെ', ആയിഷ പറഞ്ഞു.

Nilambur Ayisha
നിലമ്പൂര്‍ ആയിഷ

വിവരമില്ലാത്തവര്‍ എന്തെങ്കിലും പറഞ്ഞെങ്കില്‍ അവരോട് ക്ഷമിക്കുന്നുവെന്നും നിലമ്പൂര്‍ ആയിഷ കൂട്ടിച്ചേര്‍ത്തു. കാര്യമാക്കുന്നില്ല. വിദ്വേഷം ഇല്ലാതെ പരസ്പര സ്‌നേഹത്തോടെ എല്ലാവര്‍ക്കും ജീവിക്കാന്‍ സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നുവെന്നും നിലമ്പൂര്‍ ആയിഷ പറഞ്ഞു. സൈബര്‍ ആക്രമണം സംസ്‌കാരം ഇല്ലാത്തവരുടെ പണിയാണെന്ന് നിലമ്പൂര്‍ ആയിഷ റിപ്പോര്‍ട്ടറിനോടും പ്രതികരിച്ചു. അവനവന്‍ ചെയ്യുന്നതേ അവനവന്‍ പറയുകയുള്ളൂ. ഇത്തരക്കാരോട് പുച്ഛമാണ്. അടിച്ചാലും കൊന്നാലും തന്റെ നിലപാടിന് മാറ്റമില്ലെന്നും നിലമ്പൂര്‍ ആയിഷ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

കോണ്‍ഗ്രസ് അനുകൂലരുടെ സൈബര്‍ ആക്രമണം നിലമ്പൂര്‍ ആയിഷയ്ക്ക് നേരെ നടക്കുന്നുവെന്ന് ഇടതു നേതാക്കളും പ്രതികരിച്ചിരുന്നു. ആയിഷയെ അവഹേളിക്കുന്ന കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും പ്രചരിക്കുന്നുണ്ട്. നിലമ്പൂര്‍ ആയിഷക്ക് എതിരായ സൈബര്‍ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. നിലമ്പൂര്‍ ആയിഷയെ അസഭ്യവും അശ്ലീലവും പറയുന്നവരെ യുഡിഎഫ് നേതൃത്വം നിയന്ത്രിക്കണമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജും പറഞ്ഞു.

Content Highlights: Nilambur Ayisha responds over Cyber attack

dot image
To advertise here,contact us
dot image