
നിലമ്പൂർ: സംസ്ഥാന സർക്കാരിനെതിരെ മലയോര ജനതയെ തിരിച്ച് വിടാനുള്ള രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കേന്ദ്രമന്ത്രിയുടെ അവകാശവാദങ്ങൾ അർദ്ധസത്യമാണെന്നും മലയോര കർഷകരുടെ ഉത്കണ്ഠയോട് നീതി പുലർത്താത്ത നിലപാടാണിതെന്നും ശശീന്ദ്രൻ പറഞ്ഞു.
കേന്ദ്രമന്ത്രിയുടെ പ്രസ്താവനകൾ വസ്തുതകളെ മറച്ച് വെക്കുന്നതാണ്. കേന്ദ്രത്തിൻ്റെ ഇരട്ടത്താപ്പിൻ്റെ ദുരന്തമാണ് മലയോര മേഖലയിലെ ജനത അനുഭവിക്കുന്നത്. കൊല്ലാനുള്ള ഉത്തരവ് നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ട് എന്നത് ശരിയാണ്. എന്നാൽ അതിന് നിബന്ധനകളുണ്ട്. മറ്റൊരു വഴിയുമില്ല എന്ന ഘട്ടത്തിൽ മാത്രമേ വെടി വെക്കാൻ ഉത്തരവിടാനാകൂ. കടുവയും പുലിയും പുറത്തിറങ്ങിയാൽ പ്രാദേശിക തലത്തിൽ ആറംഗ സമിതി രൂപീകരിക്കണം. അതിന് വന്യജീവി കമ്മറ്റിയുണ്ടാക്കുന്നത് വരെ കാത്തിരിക്കനാകുമോ? അപഹാസ്യമായ ഉപാധികളാണ് ഉള്ളത്. സംസ്ഥാനത്തിൻ്റെ ആവശ്യത്തോട് നീതി പുലർത്തുന്ന നിലപാടല്ല കേന്ദ്ര മന്ത്രിയുടേതെന്നും അദേഹം പറഞ്ഞു.
'നിയമത്തിൽ കാലോചിതമായ മാറ്റം വേണം. ഒന്നിലധികം തവണ കേന്ദ്രമന്ത്രിയോട് ഈ ആവശ്യങ്ങൾ ഉന്നയിച്ചു. സംസ്ഥാന സർക്കാരിനെതിരെ മലയോര ജനതയെ തിരിച്ച് വിടാനുള്ള രാഷ്ട്രീയ ഗൂഡാലോചന ഉണ്ടോയെന്ന് സംശയിക്കുന്നു. നിലമ്പൂർ ഡിവിഷനിൽ മാത്രം കഴിഞ്ഞ മാസം 42 പന്നികളെ വെടിവെച്ച് കൊന്നു. പഞ്ചായത്തുകൾ അധികാരം വിനിയോഗിക്കുന്ന ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്നു. കോന്നിയിൽ 2018 ന് ശേഷം ഒരു മനുഷ്യനും കൊല്ലപ്പെട്ടിട്ടില്ല. എന്നിട്ട് അവിടെ വലിയ പ്രതിഷേധം നടന്നു.' എ കെ ശശീന്ദ്രൻ പറഞ്ഞു.
അതേ സമയം, അനന്തു ഷോക്കേറ്റ മരിച്ച സംഭവത്തിൽ ഇലക്ട്രിസിറ്റി ചോർത്തിയത് വനം വകുപ്പല്ലായെന്ന് ശശീന്ദ്രൻ പറഞ്ഞു. നിലവിൽ വനാതിർത്തികളിൽ ഫെൻസിംഗ് കെട്ടി കഴിഞ്ഞാൽ പിന്നീടത് തിരിഞ്ഞ് നോക്കാത്ത പ്രശ്നമുണ്ട്. അത് പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും പ്രവർത്തനരഹിതമായത് നന്നാക്കാൻ തീരുമാനിച്ചുവെന്നും അദ്ദേഹം കൂട്ടിചേർത്തു.
Content Highlights- 'Union Minister's claim is half-truth'; A K Saseendran