
കൊച്ചി: ലക്ഷദ്വീപ് സ്കൂളുകളിലെ ഭാഷാ പരിഷ്കരണത്തിൻ്റെ അടിസ്ഥാനത്തിൽ അറബിയും പ്രാദേശിക ഭാഷയായ മഹലും സ്കൂൾ സിലബസിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെയാണെന്ന് ഹൈക്കോടതി. വിഷയത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ തീരുമാനമെടുത്തത് മനസ്സുറപ്പിച്ചല്ല എന്നും കോടതി വിമർശനം ഉന്നയിച്ചു. അതിനാൽ ലക്ഷദ്വീപ് സ്കൂളുകളിൽ അറബി, മഹൽ ഭാഷകൾ പഠിപ്പിക്കുന്നത് സംബന്ധിച്ച് തൽസ്ഥിതി തുടരാനും കോടതി നിർദേശിച്ചു. ത്രിഭാഷ സംവിധാനം ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് വേണ്ടി വിദ്യാഭ്യാസ ഡയറക്ടർ പത്മകുമാർ റാം ത്രിപാഠി മെയ് 14ന് ഇറക്കിയ ഉത്തരവ് ചോദ്യം ചെയ്ത് ലക്ഷദ്വീപ് സ്വദേശി പിഐ അജാസ് അക്ബർ നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതി വിമർശനം ഉന്നയിച്ചത്.
അറബിയും മഹലും സിലബസിൽ നിന്ന് പുറന്തള്ളി ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകൾ നടപ്പാക്കാനുള്ള തീരുമാനം 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെയും 2023ലെ ദേശീയ കരിക്കുലം ഫ്രെയിം വർക്കിൻ്റെയും അടിസ്ഥാനത്തിലാണെന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. 70 വർഷത്തോേളമായി നിലനിൽക്കുന്ന സംവിധാനമാണ് ഇല്ലാതാക്കുന്നതെന്നും ഇതിൽ പഠനങ്ങളോ ചർച്ചകളോ നടന്നിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.
അതേസമയം സിലബസ് മാറ്റിയ ഉത്തരവ് ജൂലൈ ഒന്നിന് മുൻപ് നടപ്പാക്കില്ലെന്ന് കേന്ദ്രം അറിയിച്ചതിനെ തുടർന്ന് അടിയന്തര ഉത്തരവ് ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം വിലയിരുത്തിയ കോടതി ഹർജി പരിഗണിക്കുന്നത് മാറ്റുകയായിരുന്നു.
Content Highlights: High Court intervenes in language reform in Lakshadweep schools