
തൃശ്ശൂർ: പടിയൂരിലെ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിക്കായി അന്വേഷണം ഊർജിതം. ഒളിവിൽ പോയ പ്രേംകുമാറിനായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. മുൻ ഭാര്യ വിദ്യയെ കൊലപ്പെടുത്തിയ കേസിലെയും പ്രതിയാണ് പ്രേംകുമാറെന്ന് പൊലീസ് പറഞ്ഞു.
വിദ്യയെ കൊലപ്പെടുത്തി കാട്ടിൽ തള്ളിയ കേസിൽ ജയിൽവാസം അനുഭവിച്ച പ്രേംകുമാർ ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു. ഇതിനിടെയാണ് നാടിനെ ഞെട്ടിച്ച് വീണ്ടും ഇരട്ടക്കൊലപാതകം. ചൊവ്വാഴ്ചയാണ് ഭാര്യയേയും ഭാര്യാമാതാവിനെയും പ്രേംകുമാർ കൊലപ്പെടുത്തിയത്. ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കാറളം വെള്ളാനി കൈതവളപ്പിൽ വീട്ടിൽ മണി (74), മകൾ രേഖ (43) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഭാര്യയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങൾ വസ്ത്രത്തിൽ ഒട്ടിച്ച നിലയിലാണ് രേഖയുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയുടെ സ്വഭാവത്തെ വിമർശിച്ച് കുറിപ്പും മൃതദേഹത്തിലുണ്ടായിരുന്നു. വാടക വീട്ടിലായിരുന്നു അമ്മയും മകളും താമസിച്ചിരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പ്രേംകുമാറിനെതിരെ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനിൽ രേഖ പരാതി നൽകിയിരുന്നതായി രേഖയുടെ സഹോദരി പ്രതികരിച്ചിരുന്നു.
Content Highlights: Search for suspect in Padiyoor crime case