
കോഴിക്കോട്: അസം സ്വദേശികൾ ഉൾപ്പെട്ട സെക്സ് റാക്കറ്റ് കേസിൽ ഒരാൾ കൂടി പിടിയിലായി. അസം സ്വദേശി റാക്കി ബുധീൻ അൻസാരിയാണ് അറസ്റ്റിലായത്. 17കാരിയായ അസം സ്വദേശിനിയായ പെൺകുട്ടിയെ കോഴിക്കോട് എത്തിച്ച ശേഷം പീഡിപ്പിച്ചു എന്നതാണ് കേസ്. നേരത്തെ കേസിൽ രണ്ട് അസം സ്വദേശികൾ അറസ്റ്റിലായിരുന്നു.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാക്കൾ വഴിയാണ് പെൺകുട്ടിയെ കോഴിക്കോടെത്തിയത്. പെൺകുട്ടിയെ കൊണ്ടുവന്നയാളെ ഒറീസയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. 15,000 രൂപ മാസശമ്പളത്തിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞാണ് യുവാവ് പെണ്‍കുട്ടിയെ കൊണ്ടുവന്നത്. തന്നെപ്പോലെ അഞ്ച് പെൺകുട്ടികൾ മുറിയിലുണ്ടായിരുന്നെന്നും പതിനേഴുകാരി പറഞ്ഞിരുന്നു. ലോഡ്ജില്‍ നിന്നും രക്ഷപ്പെട്ട കുട്ടി പൊലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. അങ്ങനെയാണ് സെക്സ് റാക്കറ്റിന്റെ പ്രവർത്തനം പൊലീസ് അറിഞ്ഞത്.
ക്രൂരമായ പീഡനമാണ് പെൺകുട്ടി അനുഭവിച്ചിരുന്നത്. സ്ഥിരമായി മുറി പൂട്ടിയിട്ടാണ് യുവാവ് പുറത്തുപോകാറുള്ളത്. ഒരുദിവസം മൂന്നും നാലും പേർ മുറിയിലെത്താറുണ്ടെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു. ഒരിക്കൽ മുറിതുറന്ന് ഇയാൾ ഫോണിൽ സംസാരിച്ച് ടെറസിലേക്ക് നടന്നുപോയസമയത്താണ് പെൺകുട്ടി രക്ഷപ്പെട്ടത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുൻപാകെ ഹാജരാക്കിയ പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
Content Highlights: one more arrested at kozhikode sex racket case