'ശക്തമായ മത്സരം നടക്കും, വെള്ളാപ്പള്ളി നടേശൻ്റെ മലപ്പുറം പ്രസ്താവന നിലമ്പൂരിൽ ചർച്ചയാവും'; തുഷാർ വെള്ളാപ്പള്ളി

മലപ്പുറത്ത് ഹിന്ദുകളും ക്രൈസ്തവരും വിവേചനം നേരിടുന്നുവെന്നത് വാസ്തവമാണെന്നും വെള്ളാപ്പള്ളി നടേശൻ അത് തുറന്ന് പറഞ്ഞുവെന്നെയുള്ളൂവെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു

dot image

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പ്രസ്താവന ചർച്ചയാകുമെന്ന് ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി റിപ്പോർട്ടറിനോട്. മലപ്പുറത്ത് ഹിന്ദുകളും ക്രൈസ്തവരും വിവേചനം നേരിടുന്നുണ്ടെന്നത് വാസ്തവമാണെന്നും വെള്ളാപ്പള്ളി നടേശൻ അത് തുറന്ന് പറഞ്ഞുവെന്നെയുള്ളുവെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. നിലമ്പൂരിൽ എന്‍ഡിഎ വലിയ മുന്നേറ്റമുണ്ടാക്കും. നാല് സഖ്യമാണ് നിലമ്പൂരിൽ മത്സരിക്കുന്നത് ഇതിൽ മൂന്നെണ്ണം ഇൻഡ്യാ സഖ്യത്തിൻ്റെ ഭാഗമാണ്. അതുകൊണ്ട് കടുത്ത മത്സരമുണ്ടാവുമെന്നും അദേഹം പറഞ്ഞു.

അഡ്വ. മോഹന്‍ ജോര്‍ജിൻ്റെ സ്ഥാനാർത്ഥിത്വത്തെ പറ്റിയുള്ള ചോദ്യത്തിന് നിലമ്പൂരുമായി പ്രാദേശിക ബന്ധമുള്ളയാളായിരിക്കണം തങ്ങളുടെ സ്ഥാനാർത്ഥിയെന്ന് പാർട്ടിക്ക് നിർബന്ധമുണ്ടായിരുന്നുവെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. നിലവിൽ ബിജെപി അംഗമല്ലാത്തയാളെ സ്ഥാനാർത്ഥിയാക്കിയതിനെ പറ്റി ചോദിച്ചപ്പോൾ പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയും പാർട്ടി അംഗം ആയിരുന്നില്ലല്ലോ എന്ന് തുഷാർ വെള്ളാപ്പള്ളി ചോദിച്ചു. നിലമ്പൂരിനെയും അവിടുത്തെ കൃഷിയെയും ആളുകളെയും അറിയാവുന്ന ആളാണ് സ്ഥാനാർത്ഥിയെന്നും അദേഹം കൂട്ടിചേർത്തു.

ഇന്നലെയാണ് നിലമ്പൂരിൽ അഡ്വ. മോഹന്‍ ജോര്‍ജിന്‍റെ സ്ഥാനാർത്ഥിത്വം ബിജെപി പ്രഖ്യാപിച്ചത്. ബിജെപി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. കേരള കോണ്‍ഗ്രസ് മുന്‍ നേതാവാണ് മോഹന്‍ ജോര്‍ജ്. നിലവിൽ നിലമ്പൂർ കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചുവരികയാണ്. മാർത്തോമ്മാ സഭാ പ്രതിനിധിയും നിലമ്പൂർ ചുങ്കത്തറ സ്വദേശിയുമാണ് മോഹൻ ജോർജ്. കഴിഞ്ഞദിവസം ബിജെപി നേതൃത്വം തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും മോഹൻ ജോർജ് പ്രതികരിച്ചു. നിലമ്പൂരിൽ ശക്തമായ മത്സരം നടക്കുമെന്നും മോഹൻ ജോർജ് പറഞ്ഞു.

47 വര്‍ഷമായി കേരള കോണ്‍ഗ്രസ് ബിയിലെ സജീവ പ്രവര്‍ത്തകനാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവായ മോഹൻ ജോർജ് കേരള കോൺഗ്രസിൻ്റെ സംസ്ഥാന സെക്രട്ടറിയുമായിരുന്നു. കേരള കോൺഗ്രസിൻ്റെ വിദ്യാർത്ഥി വിഭാഗത്തിൻ്റെയും യുവജന വിഭാഗത്തിൻ്റെയും സംസ്ഥാന നേതൃനിരയിലും മോഹൻ ജോർജ് പ്രവർത്തിച്ചിട്ടുണ്ട്. മാര്‍ത്തോമ സഭ കൗണ്‍സില്‍ അംഗം, മാര്‍ത്തോമ കോളേജ് കൗണ്‍സില്‍ അംഗം, ചുങ്കത്തറ മാര്‍ത്തോമ ചര്‍ച്ച് ഉപാധ്യക്ഷന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് താല്‍പര്യമില്ലെന്ന് തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. തദ്ദേശതിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ശ്രദ്ധകേന്ദ്രീകരിക്കാനായിരുന്നു ബിജെ പി കോര്‍കമ്മിറ്റി തീരുമാനം. പകരം ബിഡിജെഎസിനോട് മത്സരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മത്സരിക്കാനില്ലെന്ന് ബിഡിജെഎസ് നേതൃത്വം അറിയിച്ചതോടെ ബിജെപി മത്സരരംഗത്ത് ഇറങ്ങണമെന്ന പ്രാദേശിക സമ്മര്‍ദം ശക്തമാകുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതൃത്വം മോഹൻ ജോർജിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

Content Highlights- 'There will be a tough contest, Vellappally Natesan's Malappuram statement will be discussed in Nilambur'; Thushar Vellappally

dot image
To advertise here,contact us
dot image