വിവിധ സമുദായങ്ങളെ ആവശ്യാനുസരണം യൂസ് ആൻഡ് ത്രോ ചെയ്യാനുള്ള മുഖ്യമന്ത്രിയുടെ കഴിവാണ് യഥാർത്ഥ വഞ്ചന': പി വി അൻവർ

മുഖ്യമന്ത്രിയുടെ മടിയില്‍ കനവും മനസിൽ കള്ളവും ഉണ്ടെന്ന് പി വി അന്‍വര്‍

dot image

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മുന്‍ എംഎല്‍എയും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്യുന്ന പി വി അന്‍വര്‍. ആവശ്യത്തിനനുസരിച്ച് വിവിധ സമുദായങ്ങളെ 'യൂസ് ആന്‍ഡ് ത്രോ' രീതിയില്‍ ഉപയോഗിക്കാനുള്ള മുഖ്യമന്ത്രിയുടെ കഴിവാണ് യഥാര്‍ത്ഥ വഞ്ചനയെന്ന് അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കവെ അന്‍വറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ആഞ്ഞടിച്ചിരുന്നു. ഇതിനോടായിരുന്നു അൻവറിന്റെ പ്രതികരണം.

'മുഖ്യമന്ത്രിയുടെ മടിയില്‍ കനവും മനസിൽ കള്ളവും ഉണ്ട്. അത് മറച്ചു പിടിക്കാനുള്ള തത്രപ്പാടാണ് ഇതെല്ലാം. ആവശ്യത്തിനനുസരിച്ച് വിവിധ സമുദായങ്ങളെ ''യൂസ് ആന്‍ഡ് ത്രോ''രീതിയില്‍ ഉപയോഗിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് യഥാര്‍ത്ഥ വഞ്ചന. നിലമ്പൂരില്‍ നടക്കുന്നത് നീതിക്കായുള്ള പോരാട്ടമാണ്', അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിന് കാരണം ചതിയും വഞ്ചനയുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പി വി അന്‍വറിന്റെ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തല്‍. നിലമ്പൂരില്‍ എല്‍ഡിഎഫ് ചതിക്ക് ഇരയായെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. നിലമ്പൂരിന് ചതിയുടെ രാഷ്ട്രീയം നന്നായി അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Nilambur by election LDF Convention
എൽഡിഎഫ് കൺവെൻഷനിൽ നിന്നും

എംഎല്‍എ ആയിരിക്കെ കൊല ചെയ്യപ്പെട്ട സഖാവ് കുഞ്ഞാലിയെ കേരളം വേദനയോടെയാണ് ഓർക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വാരിയന്‍ കുന്നത്തിന്റെ മണ്ണാണ് നിലമ്പൂരെന്നും അദ്ദേഹത്തെ ചതിച്ചയാളുടെ മണ്ണ് കൂടിയാണ് നിലമ്പൂരെന്നും മുഖ്യമന്ത്രി പറഞ്ഞു. ചതിയില്‍ ആശങ്കപ്പെടുന്ന മുന്നണിയല്ല എല്‍ഡിഎഫ്. ഓരോ ഘട്ടത്തിലും ജനങ്ങള്‍ ശരിയായ രീതിയില്‍ എല്‍ഡിഎഫിനുള്ള പിന്തുണ പ്രകടിപ്പിച്ചു. എല്‍ഡിഎഫ് കാര്യങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കുന്നു എന്ന ബോധം ജനങ്ങള്‍ക്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി മറക്കുന്നവരല്ല എല്‍ഡിഎഫെന്നും പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

Content Highlights: Nilambur By Election P V Anvar against CM Pinarayi Vijayan

dot image
To advertise here,contact us
dot image