
മലപ്പുറം: പി വി അൻവർ രാഹുൽമാങ്കൂട്ടത്തിൽ കൂടിക്കാഴ്ചയെ ന്യായീകരിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയത് വ്യക്തിപരമായ കൂടിക്കാഴ്ചയായിരുന്നുവെന്നും അതിൽ താൻ തെറ്റ് പറയുന്നില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. യുഡിഎഫിന് ഈ വിഷയത്തിൽ ഒരു ഭയപ്പാടുമില്ലെന്നും സന്ദശനം വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പത്രികാ സമർപ്പണത്തിൻ്റെ അവസാന ദിവസം നാളെ ആണെന്നും അതിനാൽ കാര്യങ്ങൾ നാളെ വിശദീകരിക്കാമെന്നും അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. വിവാദങ്ങൾ നിലനിൽക്കുമ്പോഴും യുഡിഎഫ് ഈ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഇന്നലെ അർദ്ധരാത്രിയിലായിരുന്നു പി വി അന്‍വറിന്റെ ഒതായിയിലെ വീട്ടില്‍ രാഹുൽമാങ്കൂട്ടത്തിൽ കൂടിക്കാഴ്ച നടത്തിയത്.
പിണറായിസത്തിനെതിരെ പോരാട്ടം പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ജയിക്കാന്‍ കഴിയുക യുഡിഎഫിനാണെന്നും അതിവൈകാരികമായി തീരുമാനങ്ങളെടുക്കരുതെന്ന് അന്‍വറിനോട് പറഞ്ഞതായി രാഹുല്‍ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
എന്നാൽ രാഹുൽ മാങ്കൂട്ടത്തിൽ അൻവറിനെ കണ്ടത് തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തിയിരുന്നു. അനുനയത്തിന് ജൂനിയർ എം എൽ എയെ ആരെങ്കിലും ചുമതലപ്പെടുത്തുമോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചിരുന്നു. ഈ കൂടിക്കാഴ്ച പാർട്ടി അറിയാതെയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കിയിരുന്നു.
Content Highlights:Adoor Prakash defends PV Anwar-Rahul meeting