
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ പി വി അന്‍വറിന്റെ പിന്തുണ അനിവാര്യമെന്ന് വിലയിരുത്തി യുഡിഎഫ്. മുന്നണി പ്രവേശനം ഉണ്ടായില്ലെങ്കിൽ അന്‍വര്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചാല്‍ വോട്ട് വിഘടിക്കാനുള്ള സാധ്യത കൂടി മുന്നില്‍ കാണുകയാണ് യുഡിഎഫ്. നിലമ്പൂരില്‍ യുഡിഎഫും അന്‍വറും ഉന്നയിക്കുന്നത് ഒരേ വിഷയങ്ങളാണെന്നിരിക്കെ അന്‍വറിനെ ചേര്‍ത്തുനിര്‍ത്താമെന്ന തീരുമാനത്തിലേക്ക് യുഡിഎഫ് എത്തിയേക്കും.
പിണറായി സര്‍ക്കാരിനെതിരെ നിലപാട് എടുക്കുന്നവരെ ഒന്നിച്ച് നിര്‍ത്തണമെന്നും നിര്‍ണ്ണായക ഘട്ടത്തില്‍ കടുംപിടിത്തം ആവശ്യമില്ലെന്നുമുള്ള പൊതുഅഭിപ്രായം മുന്നണിയില്‍ രൂപപ്പെട്ടിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിലിരിക്കെ പിണറായി വിജയന് എതിരെ വിജയിക്കുകയെന്നതിനാണ് പ്രഥമ പരിഗണന കൊടുക്കേണ്ടതെന്ന അഭിപ്രായത്തിലാണ് നേതാക്കള്‍.
നിലമ്പൂരിലെ ഫലം തുടര്‍ഭരണത്തിലേക്കുള്ള സര്‍ക്കാരിന്റെ നാന്ദി കുറിക്കലാണെന്ന പ്രചാരണത്തിന് മുന്‍തൂക്കം നല്‍കിയാണ് എല്‍ഡിഎഫ് ക്യാമ്പും പ്രവര്‍ത്തിക്കുന്നത്. ഈ ഘട്ടത്തില്‍ കടുംപിടിത്തം വിട്ട് ഐക്യം രൂപപ്പെടുത്തണമെന്ന അഭിപ്രായം നേതാക്കള്‍ക്കിടയില്‍ രൂപപ്പെട്ടു.
സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ നിലമ്പൂരില്‍ മത്സരത്തിന്റെ മൂര്‍ച്ച കൂടിയിട്ടുണ്ട്. സിപിഐഎം ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതും നിലമ്പൂര്‍ സ്വദേശിയും സിപിഐഎം സെക്രട്ടറിയേറ്റ് അംഗവും യുവ മുഖവുമായ സ്വരാജിനെ രംഗത്തിറക്കിയതോടെ മത്സരം കടുത്തുവെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. ഈ ഘട്ടത്തില്‍ അന്‍വറിനെ പിണക്കേണ്ടതില്ലെന്ന ആലോചനയും യുഡിഎഫ് കേന്ദ്രത്തിലുണ്ട്.
Content Highlights: Nilambur election UDF assesses that PV Anvar's support is important