'അമ്മയുടെ പേര് തെറ്റിച്ചു, നീതികേടായി പോയി'; ഡോക്യുമെന്ററി പ്രദർശന വേദിയിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഡോക്യുമെന്ററിയുടെ പ്രകാശന ചടങ്ങിലെ പ്രസംഗത്തിലായിരുന്നു പരാമര്‍ശം

dot image

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ തയാറാക്കിയ ഡോക്യുമെന്ററി 'പിണറായി ദി ലെജന്‍ഡി'ല്‍ തൻ്റെ അമ്മയുടെ പേര് തെറ്റായാണ് പരാമർശിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി. ആലക്കാട് കല്യാണി എന്ന അമ്മയുടെ പേര് ഡോക്യുമെന്ററിയില്‍ ആലക്കണ്ടി കല്യാണി എന്നാണ് പറഞ്ഞിരുന്നത്. ഇത് അമ്മയോട് ചെയ്ത നീതികേടായിപ്പോയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അമ്മയെക്കുറിച്ച് അറിയുന്നവര്‍ക്ക് അതു തെറ്റിയെന്നു മനസിലാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഡോക്യുമെന്ററിയുടെ പ്രകാശന ചടങ്ങിലെ പ്രസംഗത്തിലായിരുന്നു പരാമര്‍ശം.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്‍ കമല്‍ഹാസനാണ് ഡോക്യുമെന്ററി പ്രകാശനം ചെയ്തത്. അഴിമതിക്കെതിരെ പോരാടുന്നത് തുടരണമെന്ന് കമല്‍ഹാസന്‍ പറഞ്ഞു. കേരളത്തില്‍ മാത്രമല്ല എല്ലായിടത്തും അത്തരക്കാര്‍ തുടരണമെന്നും കേരളം തന്റേതു കൂടിയാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.

നായനാര്‍ക്കോ വിഎസിനോ സാക്ഷാല്‍ ഇംഎംഎസ് നമ്പൂതിരിപ്പാടിനോ പോലും സാധ്യമാകാതിരുന്ന തുടര്‍ഭരണമെന്ന നാഴികക്കല്ലാണു മുഖ്യമന്ത്രി പിണറായി വിജയന്‍ നേടിയതെന്നു ഡോക്യുമെന്ററിയില്‍ പറയുന്നു. 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയില്‍ പിണറായി വിജയന്റെ ജനനം മുതലുള്ള കാര്യങ്ങളുണ്ട്. ഇടയിൽ അദ്ദേഹത്തിന്റെ വിവരണവുമുണ്ട്. അതേസമയം, സ്വന്തം കഴിവിലൂടെ തന്റേതായ രീതിയില്‍ പ്രവര്‍ത്തിച്ചു വന്നതല്ലെന്നും പാര്‍ട്ടിയുടെ ഉല്‍പ്പന്നമാണു താനെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്ക് പാര്‍ട്ടി ആഗ്രഹിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നും പാര്‍ട്ടിക്കെതിരായി നടക്കുന്ന ആക്രമണങ്ങള്‍ വ്യക്തിപരമായി തനിക്കുനേരെ നീളുകയാണെന്നും അതിനെയെല്ലാം ആ രീതിയില്‍ തന്നെ നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞുവെച്ചു.

Content Highlights-'Mother's name was misspelled, this is injustice', Chief Minister expresses dissatisfaction at documentary screening venue

dot image
To advertise here,contact us
dot image