കരുവന്നൂർ കേസ്; ഇഡിയുടേത് രാഷ്ട്രീയമായി സിപിഐഎമ്മിനെയും ഇടതുപക്ഷത്തേയും തകർക്കാനുള്ള നീക്കം: കെ രാധാകൃഷ്ണൻ

കേസിന്റെ വിശദാംശങ്ങൾ അറിയില്ലെന്നും ചുമത്തിയ കുറ്റങ്ങൾ എന്തെന്ന് അറിയില്ലെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു

dot image

കൊച്ചി: തൃശ്ശൂർ കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ പ്രതിചേർത്തത് രാഷ്ട്രീയമായി സിപിഐഎമ്മിനെയും ഇടതുപക്ഷത്തേയും തകർക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമെന്ന് കെ രാധാകൃഷ്ണൻ എം പി. കേസിന്റെ വിശദാംശങ്ങൾ അറിയില്ലെന്നും ചുമത്തിയ കുറ്റങ്ങൾ എന്തെന്ന് അറിയില്ലെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു.

മൊഴിയെടുക്കാൻ വിളിപ്പിച്ച ശേഷം യാതൊരു തെളിവുമില്ലെന്ന് ഇ ഡി വ്യക്തമാക്കിയതാണ്. താൻ സമർപ്പിച്ച രേഖകൾ പരിശോധിച്ചതാണ്. വിശദമായ മൊഴിയെടുത്ത് വിട്ടപ്പോൾ യാതൊരു തെളിവുമില്ല എന്ന് ഇഡി പറഞ്ഞിരുന്നു. കേന്ദ്ര ഭരണകക്ഷിക്ക് എതിരായി നിൽക്കുന്ന പ്രസ്ഥാനങ്ങളെ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇഡിക്കെതിരെയുള്ള പ്രതിഷേധം വളർന്നു വരുകയാണ്. ഇഡിയുടെ അഴിമതി പുറത്തുവരുന്നു. അത് മറച്ചുവെക്കാൻ ഇത്തരം നടപടികൾ ഇഡിക്ക് വേണ്ടിവരും. തിരഞ്ഞെടുപ്പടുക്കുമ്പോൾ ഇടതുപക്ഷത്തെ തകർക്കുക എന്ന ലക്ഷ്യം വെച്ചുള്ള നീക്കം ഉണ്ടാകും. കേരളത്തിലാണ് ഇടതുപക്ഷം അവശേഷിക്കുന്നത്. കേരളത്തിൽ ഇടതുപക്ഷത്തെ ഇല്ലാതാക്കുക എന്നതാണ് അവരുടെ പ്രഖ്യാപിത നയം. അതിനു പറ്റാവുന്ന ഓരോ മാർഗ്ഗവും അവർ ഉപയോഗിക്കുമെന്നും കെ രാധാകൃഷ്ണൻ ആരോപിച്ചു. പ്രത്യക്ഷത്തിൽ കോടാനുകോടി രൂപ ഉണ്ടാക്കിയ ആളുകളെ തൊടുന്നില്ല. അവരെ പേടിപ്പിച്ച് നിർത്തുകയാണ്. അതൊരു തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം പാർട്ടിയെയും തൃശ്ശൂർ ജില്ലയിലെ മൂന്ന് മുൻ സിപിഐഎം ജില്ലാ സെക്രട്ടറിമാരെയടക്കം പ്രതികളാക്കിയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. അന്തിമ കുറ്റപത്രത്തിൽ പുതുതായി 27 പ്രതികൾ കൂടി ഉൾപ്പെടുന്നു. ഇതോടെ ആകെ പ്രതികൾ 83 ആയി. തട്ടിപ്പ് നടത്തിയത് വഴി പ്രതികൾ സമ്പാദിച്ചത് 180 കോടിയാണെന്ന് ഇ ഡി റിപ്പോർട്ടിൽ പറയുന്നു. പ്രതികളുടെ സ്വത്തുക്കളിൽ നിന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് 128 കോടി രൂപയാണെന്നും റിപ്പോർട്ടിൽ പറയുന്നു. എ സി മൊയ്തീൻ എംഎൽഎ, എംഎം വർഗീസ്, കെ രാധാകൃഷ്ണൻ എംപി എന്നീ മുൻ ജില്ലാ സെക്രട്ടറിമാരാണ് പ്രതികളായത്. സിപിഐഎം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറിയായിരുന്ന കെ സി പ്രേമരാജനും പ്രതിയാണ്.

വടക്കാഞ്ചേരി നഗരസഭയിലെ സിപിഐഎം കൗൺസിലർ മധു അമ്പലപുരമാണ് കേസിലെ ഒന്നാം പ്രതി. സിപിഐഎം പൊറത്തുശേരി നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ ആർ പീതാംബരൻ, പൊറത്തുശേരി സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ബി രാജു എന്നിവരാണ് രാഷ്ട്രീയ പ്രവർത്തകരായ മറ്റ് പ്രതികൾ.

Content Highlights: k radhakrishnan against central govt on ed chargsheet filed against him on karuvannur case

dot image
To advertise here,contact us
dot image