
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെ കരിവാരിതേയ്ക്കാന്‍ ബോധപൂര്‍വ ശ്രമം നടക്കുന്നുവെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെ പ്രതിപക്ഷം ഭയക്കുന്നുണ്ട്. സംസ്ഥാനത്ത് ഒന്‍പത് വര്‍ഷം കൊണ്ട് അത്ഭുതകരമായ മാറ്റമാണ് ഉണ്ടായത്. 2016ല്‍ പിണറായി വിജയന്‍ അധികാരത്തില്‍ വന്നില്ലായിരുന്നില്ലെങ്കില്‍ ദേശീയപാത വികസനം ഇതുപോലെ ഉണ്ടാകുമായിരുന്നോ എന്ന് മന്ത്രി ചോദിച്ചു. റിപ്പോര്‍ട്ടറിന്റെ കോഫി വിത്ത് അരുണില്‍ അതിഥിയായി എത്തി സംസാരിക്കുകയായിരുന്നു മന്ത്രി.
2014ല്‍ മലയാളിയുടെ സ്വപ്‌നപദ്ധതിക്ക് റീത്തുവെച്ച് പോയതാണ് യുഡിഎഫ് എന്നും മന്ത്രി പറഞ്ഞു. അന്ന് സംസ്ഥാനം ഭരിച്ച യുഡിഎഫിന്റെ കെടുകാര്യസ്ഥതയാണ് കാരണം നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചില്ല. അന്ന് അവര്‍ ഓഫീസ് പൂട്ടിപ്പോയി. ദേശീയപാത വികസനം എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ പ്രാധാന്യത്തോടെ നല്‍കിയിരുന്നതാണ്. എന്‍എച്ച് 66 നടപ്പില്‍ വരുത്തുക എന്നത് ലക്ഷ്യംവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ചര്‍ച്ച നടത്തിയെന്നും മന്ത്രി വിശദീകരിച്ചു.
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ദേശീയപാത വികസനത്തിന് പണം മുടക്കുന്നതെന്നും മന്ത്രി പറഞ്ഞു. 5600 കോടി രൂപയാണ് ഇതിനായി മുടക്കിയത്. ഇത് നിഷേധിക്കാന്‍ യുഡിഫിനോ ബിജെപിക്കോ സാധിക്കുമോ എന്ന് മന്ത്രി ചോദിച്ചു. ഭൂമിയേറ്റെടുക്കലില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് എല്ലാവര്‍ക്കും അറിയാവുന്നതാണ്. 5600 കോടി കടമെടുപ്പിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി. അത് 12,000 കോടിയായി ഇരട്ടിച്ചു. 12000 കോടി എന്ന് പറഞ്ഞപ്പോള്‍ പച്ചക്കള്ളം പ്രചരിപ്പിച്ചു എന്നാണ് പ്രതിപക്ഷം പറഞ്ഞത്. പണംമുടക്കിയിട്ടില്ലെന്ന് ആര്‍ക്കെങ്കിലും പറയാന്‍ സാധിക്കുമോ?. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് എത്ര സമരങ്ങള്‍ നടന്നു? ആ സമരത്തില്‍ യുഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുത്തില്ലേ?. മുഖ്യമന്ത്രിക്കെതിരെ അവര്‍ മുദ്രാവാക്യം വിളിച്ചു. അത് ദേശീയപാത വികസനത്തിനെതിരെയാണ്. അധികാരത്തില്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ദേശീയപാത വികസനത്തിന് യുഡിഎഫ് കാലണയുടെ ഇടപെടല്‍ നടത്തിയില്ല. അതിന്റെ കുറ്റബോധം അവര്‍ക്കുണ്ടെന്നും മന്ത്രി പറഞ്ഞു.
വസ്തുത പറയുമ്പോഴാണ് പ്രശ്‌നമെന്നും അത് കൃത്യയതോടെ ജനങ്ങളുടെ മുന്നിലെത്തിക്കാന്‍ തങ്ങളുടെ മുന്നിലുള്ള വഴി സോഷ്യല്‍ മീഡിയയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ വസ്തുകകള്‍ പറയാതെ പോകുമ്പോള്‍ തങ്ങള്‍ക്ക് അത് പറഞ്ഞേ അതിയാകൂ. ആ നിലപാട് തങ്ങള്‍ സ്വീകരിക്കും. തങ്ങളുടെ ഓരോ പ്രവർത്തകരും മാധ്യമപ്രവര്‍ത്തനം ഏറ്റെടുക്കും. ഭരണനേട്ടങ്ങള്‍ പ്രചരിപ്പിക്കും. റീല്‍സ് ഇടരുതെന്നാണ് അവര്‍ പറയുന്നത്. തങ്ങള്‍ പങ്കുവെയ്ക്കുന്ന റീല്‍സിന് ലക്ഷക്കണക്കിന് റീച്ച് വരുമ്പോള്‍ റീല്‍സ് നിരോധിക്കണമെന്ന് പറഞ്ഞ് അവര്‍ കരയുകയാണ്. യുഡിഎഫും ബിജെപിയും തരംതാഴുകയാണ്. തങ്ങള്‍ ചെയ്യുന്ന ഒരു കാര്യവും ഭരണനേട്ടവും ജനങ്ങളില്‍ എത്തിക്കാതെ മായാവിയിലെ മമ്മൂട്ടിയെപ്പോലെ അദൃശ്യനായി നടക്കുകയാണോ വേണ്ടത്? റീല്‍സ് നിരോധിക്കാന്‍ ഇതെന്തോ അടിയന്തരാവസ്ഥയാണോ? റീല്‍സ് ഇടുന്നതിനെ അവഹേളിക്കുന്നത് അടിയന്താരാവസ്ഥയ്ക്ക് തുല്യമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അതാണ് യുഡിഎഫും ബിജെപിയും നടത്തുന്നത്. മറ്റുള്ളവര്‍ കാര്യങ്ങള്‍ മൂടിവെയ്ക്കുമ്പോള്‍ തങ്ങള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കും. വകുപ്പിന്റെ നേട്ടങ്ങള്‍ തങ്ങള്‍ ഇനിയും പ്രചരിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ദേശീയപാത നിര്‍മാണം മികച്ച രീതിയില്‍ മുന്നോട്ടുപോകണമെന്നാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പദ്ധതി പൂര്‍ത്തീകരിക്കപ്പെടണം. അവസരം കിട്ടി എന്ന നിലയിലാണ് യപ്രതിപക്ഷം വിഷയം ഏറ്റെടുത്തിരിക്കുന്നത്. കൊവിഡ് കാലത്ത് പ്രതിപക്ഷം കേരളത്തില്‍ എടുത്ത നിലപാട് കണ്ടതാണ്. അതിനുള്ള മറുപടിയായിരുന്നു രണ്ടാം പിണറായി സര്‍ക്കാരെന്നും അതിനുള്ള മറുപടിയായിരുന്നു രണ്ടാം പിണറായി സര്‍ക്കാരെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlights- Minister P A Muhammad riyas reaction over national highway controversy