'മാല ആരെടുത്തു എന്ന് അന്വേഷിക്കണം; ഓമന ഡാനിയേലിന്റെ മകളെ സംശയമുണ്ടെന്ന് ബിന്ദു റിപ്പോര്‍ട്ടറിനോട്

സംഭവത്തില്‍ എസ്‌ഐയ്‌ക്കെതിരെ മാത്രം നടപടിയെടുത്താല്‍ പോരെന്നും ബിന്ദു പറഞ്ഞു

dot image

തിരുവനന്തപുരം: മോഷണക്കുറ്റം ചുമത്തി പൊലീസ് പീഡിപ്പിച്ച കേസില്‍ പരാതിക്കാരി ഓമന ഡാനിയേലിനെതിരെ ദളിത് യുവതി ബിന്ദു. വ്യാജ പരാതി നല്‍കിയവര്‍ക്കെതിരെ കേസെടുക്കണമെന്ന് ബിന്ദു ആവശ്യപ്പെട്ടു. അവരുടെ വീട്ടിലുണ്ടായിരുന്ന മാല ആരെടുത്തു?, അതിന് എന്ത് സംഭവിച്ചു എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് വിശദമായി അന്വേഷിക്കണം. അവരുടെ മകളെ തനിക്ക് സംശയമുണ്ട്. അക്കാര്യം പൊലീസ് അന്വേഷിച്ച് കണ്ടെത്തണമെന്നും ബിന്ദു റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

സംഭവത്തില്‍ എസ്‌ഐയ്‌ക്കെതിരെ മാത്രം നടപടിയെടുത്താല്‍ പോരെന്നും ബിന്ദു പറഞ്ഞു. മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണം. അവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടണം. തന്റെ ഉപജീവനമാര്‍ഗമാണ് ഇവര്‍ എല്ലാവരും കൂടി ഇല്ലാതാക്കിയത്. അത്രയ്ക്ക് താന്‍ ദുരിതം അനുഭവിച്ചു. തന്നെ കള്ളിയായി ചിത്രീകരിച്ചു. തനിക്ക് നഷ്ടപരിഹാരം ലഭിക്കണം. കോടതിയെ സമീപിച്ച് താന്‍ നേടിയെടുക്കുമെന്നും ബിന്ദു വ്യക്തമാക്കി.

കഴിഞ്ഞ മാസം 23നായിരുന്നു തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിന്ദുവിനോട് പേരൂര്‍ക്കട പൊലീസ് ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്ക് നിന്ന ഓമന ഡാനിയേല്‍ എന്ന സ്ത്രീയുടെ വീട്ടില്‍ നിന്ന് സ്വര്‍ണമാല കാണാതായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഓമന ഡാനിയേലും മകളും പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കി. ബിന്ദുവിനെ സംശയമുനയില്‍ നിര്‍ത്തിയ പൊലീസ്, അവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിച്ചു. വിവസ്ത്രയാക്കി പരിശോധിച്ചതടക്കം കൊടിയ പീഡനമാണ് നേരിട്ടതെന്ന് ബിന്ദു നേരത്തേ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചിരുന്നു. മക്കളെ കേസില്‍ കുടുക്കുമെന്ന് പറഞ്ഞപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. തന്റെ ഭര്‍ത്താവ് പറഞ്ഞാണ് മാല ഓമന ഡാനിയേലിന്റെ വീട്ടില്‍ നിന്നുതന്നെ കണ്ടെത്തിയ വിവരം അറിഞ്ഞതെന്നും ബിന്ദു വ്യക്തമാക്കിയിരുന്നു.

Content Highlights- Bindhu against complainant omana daniel and daughter on fake theft case

dot image
To advertise here,contact us
dot image